Thursday, 19 December 2013

മാമ്പഴം' - എം.എന്‍ .വിജയന്‍

വൈലോപ്പിള്ളിയുടെ 'മാമ്പഴം' എന്ന കവിതയെക്കുറിച്ച് എം.എന്‍ .വിജയന്‍ എഴുതിയ ഏറെ പ്രശസ്തമായ നിരൂപണം)


വൈലോപ്പിള്ളിയുടെ 'മാമ്പഴം' അദ്ദേഹത്തിന്റെ മഹത്തായ കൃതിയല്ലെന്നു വന്നാല്‍ത്തന്നെയും, ഏറ്റവും പ്രസിദ്ധമായ, ആസ്വാദിതമായ, ഏറ്റവും അഭിനന്ദിതമായ കൃതിയാകുന്നു. കഴിഞ്ഞ നാലു പതിറ്റാണ്ടുകള്‍ക്കിടയില്‍ ഉണ്ടായ ലഘുകാവ്യങ്ങളില്‍ ഒരുപക്ഷേ, ചങ്ങമ്പുഴയുടെ 'വാഴക്കുല'ക്കു മാത്രം ഇത്രയും പ്രസിദ്ധിയുണ്ടായിട്ടുണ്ട്. മലയാള കവിതയുടെ നവോത്ഥാന പ്രതീകമെന്ന് ഇതിനെ എസ്.ആര്‍.രംഗനാഥന്‍ വാഴ്ത്തുകയും മാരാര്‍ കൊണ്ടാടുകയും ചെയ്തു. കേരളക്കരയെമ്പാടും ഇടറിയ തൊണ്ടയോടെ അമ്മമാര്‍ ഈ പാട്ടുപാടി; ധീരവും ക്രൂരവും കഠിനവുമായ ഹൃദയങ്ങളെ അത് ആര്‍ദ്രവും അധീരവുമാക്കിത്തീര്‍ത്തു. നിരൂപകന്മാര്‍ അറിയാത്തത്ര അഗാധങ്ങളായ മാനസതലങ്ങളില്‍ 'മാമ്പഴ'ത്തിന്റെ രസം ആഴ്ന്നാഴ്ന്നറിങ്ങി.



ഇത്രയെല്ലാം നടന്നതു യുവസാഹിത്യകാരന്മാരുടെ പാളയത്തില്‍ ജീവത്സാഹിത്യത്തിന്റെ കൊടി പാറിനില്‍ക്കുമ്പോഴായിരുന്നു; സാഹിത്യവും ജീവിതവും തമ്മിലുണ്ടായിരിക്കേണ്ട ബന്ധത്തെക്കുറിച്ചും കലകളുടെ ഉദ്ദേശ്യത്തെക്കുറിച്ചും കലശലായ ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുന്ന കാലത്തായിരുന്നു.



'മാമ്പഴം' ഒരനുരാഗഗീതയല്ല; അതില്‍ സാമൂഹ്യമായ സജീവപ്രശ്‌നങ്ങളില്ല: ഗംഭീരമെന്നു വിശേഷിപ്പിക്കാവുന്ന വിഷയമോ അനുപമമെന്നു വിളിക്കാവുന്ന ആവിഷ്‌കരണരീതിയോ ഇല്ല. വൃത്തത്തില്‍, ശില്പത്തില്‍, കല്പനകളില്‍, കഥാവസ്തുവില്‍ ഒന്നിലും കണ്ണഞ്ചിപ്പിക്കുന്ന പുതുമയുടെ ധാരാളത്തിങ്ങളില്ല. എന്നിട്ടും ഈ നാല്പത്തെട്ടുവരിക്കവിതയോളം ഹൃദയാവര്‍ജ്ജകമായി മറ്റൊരു നാല്പത്തെട്ടുവരി പില്‍ക്കാലത്തു മലയാളത്തില്‍ എഴുതപ്പെട്ടിട്ടുമില്ല.



എന്തായിരിക്കാം ഈ ഹൃദയാവര്‍ജ്ജകതയ്ക്കു കാരണം? മാരാരിങ്ങനെ പറയുന്നു: ''കവികള്‍ വാക്കുകള്‍കൊണ്ടേല്പിക്കുന്ന അനുഭൂതിയ്ക്ക് ഒരിക്കലും മറക്കരുതാത്ത ദാര്‍ഢ്യം കാട്ടുന്നത് അവയുടെ കലാത്മകതകൊണ്ടാണ്... മറ്റൊന്നല്ലാ പ്രസ്തുത കൃതിയിലെ ഈ വരികള്‍ക്കുള്ള മേന്മയും''.



എന്നിട്ടദ്ദേഹം 'തന്മകന്നമൃതേകാന്‍' എന്നു തുടങ്ങിയ എട്ടുവരിക്കവിത ഉദ്ധരിക്കുന്നു. 'കലാത്മകത' എന്ന മാരാരുടെ പദത്തില്‍ 'മഹത്തായ സത്യ'മടങ്ങിയിരിക്കാമെങ്കിലും, അതെന്തെങ്കിലുമൊരാശയം സുസ്പഷ്ടമായി വിവരിക്കുന്നില്ല. സാഹിത്യനിരൂപണമാണത്. മറ്റുചില വാക്യങ്ങളില്‍ ഈ കാര്യത്തിന്റേതെന്നു താന്‍ കരുതുന്ന സാമൂഹ്യപ്രയോജനം മാരാര്‍ സൂചിപ്പിക്കുക കൂടി ചെയ്യുന്നുണ്ട്.



''തന്റെ ഓമന മകന്‍ വെറും കൗതുകവശാല്‍ ഒരപരാധം ചെയ്തതില്‍ താന്‍ അപ്രിയം പറഞ്ഞതിനെച്ചൊല്ലി ഒരമ്മയ്ക്ക് ആജീവനാന്തം വ്യസനിക്കാനിടയായതാണല്ലോ അതിലെ പ്രമേയം. കുട്ടികളുടെ ഈവക നിരപരാധങ്ങളായ അപരാധങ്ങളുടെ നേര്‍ക്ക് അച്ഛനമ്മമാര്‍ ക്രൂരമായി പെരുമാറുന്നതു സാധാരണയാണ്... ഒരു നിമിഷനേരത്തേക്ക് ഈ ബോധം അമ്മയുടെ മനസ്സില്‍ ഉദിച്ചു എന്നിരിക്കട്ടെ, ആ തീരാത്ത പശ്ചാത്താപം അവരുടെ കത്തിപ്പടരുന്ന കോപാഗ്നിയില്‍ വെള്ളം തളിച്ചേക്കും... ആ അമ്മ രണ്ടാമതൊരുണ്ണിയോട് ആ വിധം പരുഷത പറയാന്‍ പുറപ്പെട്ടാല്‍ത്തന്നെ, വാക്യം മുഴുമിക്കാതെ ഉണ്ണിയെ എടുത്തു ലാളിക്കുകയേ ചെയ്യൂ''



മാമ്പഴത്തിലെ ഉണ്ണി ചെയ്ത തെറ്റ് തെറ്റല്ലെന്നാണോ ഇതിന്നര്‍ത്ഥം? 'മാങ്കനി വീഴുന്നേരമോടിച്ചെന്നെടുക്കേണ്ടോന്‍ പൂങ്കുല തല്ലുന്നത്' ആശാസ്യമായ ഒരു ജീവിതസിദ്ധാന്തമാണെന്നാണോ മാരാരുദ്ദേശിക്കുന്നത്? കുട്ടികളെ ഒരിക്കലും നിയന്ത്രിച്ചുകൂടെന്നും ജീവിതത്തിന്റെ മാമ്പൂക്കുല അവരൊടിച്ചു നിലത്തടിച്ചുകൊള്ളട്ടെ എന്നുമായിരിക്കുമോ കവി ഉപദേശിക്കുന്നത്? കുഞ്ഞുങ്ങള്‍ക്കനുകൂലമായ പുതിയ ബാലമനോവിജ്ഞാനീയംപോലും ഈ അഭിപ്രായം ആദരിക്കുന്നില്ല.



മറിച്ച്, മാമ്പഴത്തിനു പകരം മാമ്പൂവൊടിച്ചു കളിക്കുവാനുള്ള ഉണ്ണിയുടെ അഭിലാഷം യുക്തിവിരുദ്ധവും ജീവിതവിരുദ്ധവുമാകുന്നു. അത്യന്തബാലിശമാണത്. ഈ ബാലിശതയേയും അബുദ്ധതയേയും അതിജീവിക്കുകയത്രേ സംസ്‌കാരത്തിന്റെ ലക്ഷ്യവും ആത്മാവും. എങ്കിലും, ഒരു തെറ്റും ചെയ്യാത്ത അമ്മയെ കവിയും കൂട്ടുകാരുംകൂടി കുറ്റക്കാരിയാക്കുന്നു. കുറുമ്പനായ കുട്ടിയെ രക്തസാക്ഷിയാക്കി ആരാധിക്കുകയും ചെയ്യുന്നു. ജനങ്ങളെല്ലാം ഗദ്ഗദത്തോടെ പാടുന്ന കാവ്യത്തിന്റെ വിഷയം ഇതത്രേ. അതുകൊണ്ടുതന്നെ ഈ കാവ്യത്തിലെ ഇതിവൃത്തത്തിനു സാമൂഹ്യമായും സദാചാരപരമായും അര്‍ത്ഥഗര്‍ഭമായ പ്രയോജനമൊന്നും ഇല്ലെന്നും ഇതിന്റെ അത്ഭുതാവഹമായ പ്രചാരത്തിനു കാരണം (അതുല്യമായ ആ ശില്പചാതുരിയെ ആദരിച്ചുകൊണ്ടുതന്നെ) മനഃശാസ്ത്രപരമാണെന്നും ഈ ലേഖകന്‍ കരുതുന്നു.



II



മുറ്റത്തു കടിഞ്ഞൂല്‍ പൂത്തുനില്‍ക്കുന്ന തൈമാവിന്റെ പൂങ്കലയൊടിച്ചു കളിക്കുന്ന കുട്ടിയെ, വാത്സല്യനിധിയെങ്കിലും കോപാവിഷ്ടയായ മാതാവു ശാസിക്കവേ, പിണങ്ങിപ്പോയ അവന്‍ മാമ്പഴക്കാലമാവുന്നതിനു മുമ്പു മണ്‍മറയുന്നതും പശ്ചാത്തപഭരിതമായ അമ്മ മുറ്റത്തു വീണ ആദ്യത്തെ മാമ്പഴമെടുത്തു അവന്‍ കിടക്കുന്ന മണ്ണില്‍ നൈവേദ്യമായര്‍പ്പിക്കുന്നതുമാണല്ലോ ഈ ലഘുകാവ്യത്തിലെ കഥ. ഒറ്റനോട്ടത്തില്‍ അമ്മയാണിതിലെ മുഖ്യകഥാപാത്രം. എങ്കിലും സൂക്ഷിച്ചാല്‍ ആ അമ്മയുടെ ഹൃദയത്തെ മഥിച്ചാനന്ദിക്കുന്ന, മരിച്ചാലും മരിക്കാത്ത ബാലനാണ് കവിതയിലാകെ നിറഞ്ഞുനില്‍ക്കുന്ന ശക്തി എന്നു കാണാന്‍ കഴിയും. അവന്‍ ദൈവജ്ഞന്‍ മാത്രമല്ല, ദൈവം തന്നെയാകുന്നു. അവനെ അവാസ്തവമായി അശാസ്ത്രീയമായി കവി പുക്‌ഴത്തുന്നതിങ്ങനെയാണ്.



''വാക്കുകള്‍ കൂട്ടിച്ചൊല്ലാന്‍ വയ്യാത്ത കിടാങ്ങളെ, ദീര്‍ഘദര്‍ശനം ചെയ്യും ദൈവജ്ഞരല്ലോ നിങ്ങള്‍!''



ഈ കിടാവിനെ നിങ്ങള്‍ റൂസ്സോവിന്റെയും വേഡ്‌സ്‌വര്‍ത്തിന്റെയും തോളത്തു കണ്ടിട്ടുണ്ടാകും. അവന്‍ ഭൂമിയുടെയും സത്യത്തിന്റെയും കിടാവല്ല, സ്വര്‍ഗത്തിന്റെയും മിഥ്യയുടെയും സന്തതിയാകുന്നു.



ഈ നൂലാമാലകള്‍ക്കിടയില്‍നിന്നു 'മാമ്പഴ'ത്തിന്റെ ജനസമ്മതിക്കു കാരണം കണ്ടെത്തണമെങ്കില്‍, നാം മറ്റൊരു കാഴ്ചപ്പാടില്‍നിന്ന് അതിനെ നോക്കിക്കാണേണ്ടിയിരിക്കുന്നു. 'മാമ്പഴം' ഒരമ്മയേയും ഉണ്ണിയേയും വിഷയമാക്കി കവി എഴുതുന്ന വാക്യങ്ങളല്ല, അമ്മയെക്കുറിച്ചുള്ള ഉണ്ണിയുടെ ചിന്തയാണ്; അതൊരാദര്‍ശത്തിന്റെ വ്യാഖ്യാനമല്ല, അഭിലാഷത്തിന്റെ പൂരണമാകുന്നു (ംശവെ ളൗഹളശഹാലി)േ. തന്റെ ആഗ്രഹത്തിനു വിപരീതമായി നില്‍ക്കുന്ന അമ്മ, തന്റെ മരണത്താല്‍ പശ്ചാത്തപതപ്തയായി മുമ്പില്‍ മുട്ടുകുത്തുന്നു എന്ന് അവന്‍ സങ്കല്പിക്കുന്നു. ഈ സങ്കല്പമാണ് അവന്റെ നിര്‍വൃതി; ഈ സങ്കല്പമാണ് അവന്റെ വിജയവും. ഈ ബാലഭാവനയുടെ രൂപവത്ക്കരണമായി 'മാമ്പഴ'ത്തെ വീക്ഷിക്കേണ്ടിയിരിക്കുന്നു. ആത്മഹത്യ ചെയ്തു കാര്യം നേടുന്ന രീതി മുതിര്‍ന്നവര്‍ക്കു പുത്തനായി തോന്നാം. പക്ഷേ, ഒരു കുഞ്ഞിന്നതില്‍ പുതുമയൊന്നുമില്ല. അവനു മരണം വെറുമൊരു യാത്രയാണ്, അനിശ്ചിതമായ ഒരു യാത്ര. അവന്റെ ആവനാഴിയിലെ സര്‍വ്വപ്രധാനമായ ആയുധമാകുന്നു അത്. നമ്മുടെ കവി മരണത്തെക്കുറിച്ചുള്ള ഈ സങ്കല്പം മധുരമായി ആവിഷ്‌കരിച്ചിരിക്കുന്നു:



''മാങ്കനി വീഴാന്‍ കാത്തു- നില്‍ക്കാതെ മാതാവിന്റെ പൂങ്കുയില്‍ കൂടുംവിട്ടു പരലോകത്തെപ്പൂകി വാനവര്‍ക്കാരോമലായ്, പാരിനെക്കുറിച്ചുദാ- സീനനായ്, ക്രീഡാരസ- ലീനനായവന്‍ വാഴ്‌കേ...''



മരണം സ്വര്‍ഗത്തിലേക്കുള്ള യാത്ര മാത്രമാണ്. അമ്മയെക്കാള്‍ നല്ല അമ്മയും അച്ഛനേക്കാള്‍ നല്ല അച്ഛനും അവിടെയുണ്ട്. അല്ലെങ്കിലിതാ മറ്റൊരു ഭാവന:



''പിണങ്ങിപ്പോയീടിലും പിന്നെ ഞാന്‍ വിളിക്കുമ്പോള്‍ കുണുങ്ങിക്കുണുങ്ങി നീ ഉണ്ണുവാന്‍ വരാറില്ലേ? വരിക കണ്ണാല്‍ കാണാന്‍ വയ്യാത്തൊരെന്‍ കണ്ണനേ, തരസാ നുകര്‍ന്നാലും തായതന്‍ നൈവേദ്യം നീ!''



ഈ പിണങ്ങിപ്പോയ മകനും ഒളിച്ചുകളിക്കുന്ന ഉണ്ണികൃഷ്ണനും മരിച്ചു കിടക്കുന്ന ഉണ്ണിയും കുട്ടികളെ സംബന്ധിച്ചിടത്തോളമ ഒന്നുതന്നെയാണ്. അവന്‍ അപ്രത്യക്ഷനാകുന്നു. സനാതനനായ ഈ ബാലന്‍ തന്നെയാണ് പണ്ടൊരിക്കല്‍, കഠോപനിഷത്തില്‍ അച്ഛനെ വിട്ട് യമന്റെ അരികില്‍ പോയി തിരിച്ചുവന്നത്. (മരണം കനിഞ്ഞോതി' എന്ന മറ്റൊരു കവിതയിലും വൈലോപ്പിള്ളി മരണത്തെ ഒരു ദീര്‍ഘയാത്രയായി ഉല്‍പ്രേക്ഷിച്ചിരിക്കുന്നു).



മരണംകൊണ്ടു തന്‍കാര്യം നേടുന്ന ഈ ബാലന്‍ വാസ്്തവത്തില്‍ നേടുന്നതുതന്നെ എന്താണ്? വാശികൊണ്ടും സാഹസം കൊണ്ടും അവന്‍ അമ്മയെ ജയിച്ചു എന്നു പറയാം. അതു സാമാന്യ ഭാഷ, അവനാവശ്യപ്പെട്ടതും പക്ഷേ, നിഷേധിക്കപ്പെട്ടതും പൂങ്കുലയും കിട്ടിയതു മാമ്പഴവുമായിരുന്നു. ഈ നേട്ടത്തിന്റെ അബുദ്ധമായ അര്‍ത്ഥം ആരായുകയാകുന്നു ഈ ലേഖനത്തിന്റെ ഉദ്ദേശ്യം. ഒരമ്മയും മകനുമായുള്ള ബന്ധമാണ് 'മാമ്പഴ'ത്തിന്റെ വിഷയമെന്നു നാം കണ്ടു. ഈ ബന്ധത്തെക്കുറിച്ച്, തന്റെ ഭീതികളെയും ഉത്ക്കണ്ഠകളേയും അഭിലാഷങ്ങളെയും കുറിച്ചുള്ള ഒരു ശൈശവസങ്കല്പവുമാണത്. ഇതൊരു കുഞ്ഞിന്റെ കവിതയാണത്. ഒരമ്മയുടേതല്ല. പ്രസവസമയത്താണല്ലോ ആദ്യമായി ശിശുവിനു അമ്മയില്‍നിന്നു വ്യതിരിക്തവും സ്വന്തവുമായ ജീവിതമാരംഭിക്കുന്നത്. അന്നോളമവന്‍ അമ്മയുടെ ഒരു ഭാഗമാണ്; അമ്മ തന്നേയാണ്. ജനനസമയം മുതല്‍ മുലകുടിക്കുമ്പോള്‍ മാത്രമേ അവന് അമ്മയുമായി ബന്ധമുള്ളൂ. അവന്റെ ഭക്ഷണവും ജീവിതവും അവിടെയാണ്. മുല നഷ്ടപ്പെടുകയും നിഷേധിക്കപ്പെടുകയും ചെയ്യുന്ന ചിന്ത ഒരു ശിശുവിന്റെ സര്‍വപ്രധാനമായ ഉത്ക്കണ്ഠയായിത്തീരുന്നു. അതൊരു 'ജീവന്മരണപ്രശ്‌ന'മത്രേ! മുലകുടി മാറുന്ന കാലത്തു നമ്മുടെ നാട്ടിലാണെങ്കില്‍ രണ്ടാമത്തെയോ മൂന്നാമത്തെയോ വയസ്സില്‍ ഈ ഉത്കണ്ഠ പുതിയ രൂപങ്ങള്‍ കൈക്കൊള്ളുന്നു. കുഞ്ഞ് അമ്മയോട് കൂടുതല്‍ കൂടുതല്‍ ഒട്ടിച്ചേരുകയും വിടുവിക്കാന്‍ ശ്രമിക്കേ കുതറുകയും ചെയ്യുന്നു. തന്നില്‍നിന്നു ബലാല്‍മറച്ചുവെയ്ക്കപ്പെടുന്ന, തേടിച്ചെല്ലുമ്പോള്‍ ശകാരപ്രഹരങ്ങള്‍കൊണ്ടു മറുപടി കൊടുക്കുന്ന വസ്തു അവനെ അപരിചിതവും കഠിനവുമായ വേദനകള്‍ക്കു ഊണാക്കുന്നു. പിണങ്ങിയും തായയേയും തന്നെയും പീഡിപ്പിച്ചും ആത്മഹത്യ ചൂണ്ടി ഭീഷണിപ്പെടുത്തിയും നഷ്ടഭീതിയില്‍ നിന്ന് അവന്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നു. വാസ്്തവത്തില്‍ ജയിച്ചാലും തോറ്റാലും ഭാവനയില്‍ അവന്‍ എന്നും ജയിക്കുകയേയുള്ളൂ.



ഇങ്ങനെ ഭാവനയില്‍ ജയിച്ച ബാലനത്രേ 'മാമ്പഴ'ത്തിലെ നായകന്‍!



കുട്ടികളുടെയും കവികളുടെയും കാടന്മാരുടെയും സ്വപ്‌നാടകന്മാരുടെയും കിറുക്കന്മാരുടെയും ഭാഷ പ്രതീകാത്മകമാണ് എന്നു തെരുവിലെ മനുഷ്യനുമറിയും. സമാനധര്‍മ്മങ്ങളായ പരിചിതവസ്തുക്കളെ തെറ്റിദ്ധരിക്കുകയും മാറ്റിപ്പറയുകയും ഇവരുടെ സ്വഭാവമാകുന്നു. മാങ്കുലയും മാമ്പഴവും സ്വപ്‌നപുരാണ കാവ്യമണ്ഡലങ്ങളില്‍ വിപുലമായി പ്രത്യക്ഷപ്പെടുന്ന സ്തനപ്രതീകങ്ങളാണ്. 'മാമ്പഴ'ത്തിന്റെ അര്‍ത്ഥം ഈ കോടിയില്‍ നിന്നു നോക്കുമ്പോള്‍ അധികമധികം സ്പ്ഷ്ടമായിത്തീരുന്നു. വൈലോപ്പിള്ളിയുടെതന്നെ ഇതര കൃതികളില്‍ പഴം മുലയുടെ ചിഹ്നമായി ഉപയോഗിച്ചുകാണുന്നുണ്ട്. 'ആസ്സാം പണിക്കാരില്‍' മക്കളെ പട്ടിണിക്കിട്ടുകൊല്ലുന്ന കേരളമാതാവാണിത്:







''അതിഥികള്‍ക്കെല്ലാ മമരലോകമി- ക്കിതവി ഞങ്ങള്‍ക്കു നരകദേശവും മദിപ്പിക്കും, കനിക്കിനാവുകള്‍ കാട്ടി- ക്കൊതിപ്പിക്കും പക്ഷേ, കൊടുക്കുകില്ലവള്‍,''



ഇവിടെ കനിക്കിനാവു കാട്ടിക്കൊതിപ്പിച്ചു കൊടുക്കാതിരിക്കുന്ന കേരളമാതാവ്, കൈയിലുള്ള കനി, മുല, കൊടുക്കാത്ത അമ്മ തന്നെയാണ്. പാകമാകാത്ത കനിക്കുവേണ്ടി (പൂങ്കുല) ഓടിച്ചെന്ന ബാലനെ ശാസിച്ച അതേ അമ്മ! നഖക്ഷതങ്ങളേറ്റ മുലകളെയും മുള്‍ക്കോറലേറ്റ, വില്വഫലങ്ങളെയും സമാനമായിക്കണ്ട ശ്രീഹര്‍ഷനും മുലകളെ ആധുനികരീതിയില്‍ ശീമച്ചക്കയോടുപമിച്ചു കൃതാര്‍ത്ഥനായ ഉള്ളൂര്‍ മഹാകവിയും 'രാധയുടെ കൃതാര്‍ത്ഥത'യില്‍ നായകനെക്കൊണ്ട് സാകൂതസ്മിതനായി രാധയുടെ മാറത്തുനോക്കി നാരങ്ങ മര്‍ദ്ദിപ്പിച്ച വള്ളത്തോളും ഇതേ സാദൃശ്യം കണ്ടവരാണ്. പൂങ്കുലയെക്കുറിച്ചാണെങ്കില്‍ ഇതാ കാളിദാസന്‍ തന്നെ:



''നല്‍പൂങ്കുലക്കൊങ്കകളൂന്നിമേന്മേല്‍ ചേലോടുചേര്‍ത്തും നവപല്ലവോഷ്ഠം ശാഖാഭുജം വീശി ലതാവധുക്കള്‍ പുണര്‍ന്നുപോല്‍ വൃക്ഷമണാളരേയും''



പൂങ്കുലയും മാമ്പഴവും ഒരേ വസ്തുവിന്റെ, മുലയുടെ, സിംബലാണെന്നു സൂചിപ്പിക്കുകയത്രേ ഇവിടെ ഉദ്ദേശിക്കുന്നത്, കവിതയിലും ലോകത്തിലും ഇതു രണ്ടാണെങ്കിലും അബോധമനസ്സില്‍ ഒന്നുതന്നെയാണ്. 'ഏകം സദ് വിപ്രാബഹുധാ വദന്തി'. പൗരാണിക കഥകളില്‍, പഴത്തിനു മുലയുടെ സിംബോളിക് അര്‍ത്ഥം നല്‍കിയിട്ടുള്ള അനേകം സന്ദര്‍ഭങ്ങളില്‍ ഒന്നാണ് 'ഉല്പത്തി' കഥയിലെ 'വീഴ്ച' (ഉല്പത്തി' 3, 6). ചെകുത്താന്റെ പ്രേരണയാല്‍ ഹവ്വ വിലക്കപ്പെട്ട പഴം പറിച്ചെടുത്ത് ആദാമിനെ തീ്റ്റിയതായി അതില്‍ വിവരിച്ചിരിക്കുന്നു. ഈ പഴത്തിന്റെ സിംബോളിക് സ്വഭാവം സൈക്കോ അനലിസ്റ്റുകള്‍ (ഫ്രാന്‍സ് അലക്‌സാണ്ഡരും മറ്റും) പണ്ടേ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മനുഷ്യന് ലജ്ജയും വിവേകവും ഒന്ന് ആദ്യമായി ഉണ്ടായി.



'സുന്ദരകാണ്ഡം' അറുപത്തേഴാം സര്‍ഗത്തില്‍ ഹനുമാന്‍ രാമനെ സീതയുടെ അടയാളവാക്യമറിയിക്കുന്നതിങ്ങനെയാണ്; ''മുമ്പെണീറ്റാള്‍ സുഖം നീയൊ- ന്നിച്ചുറങ്ങിയ ജാനകി കാക്കയൊന്നഞ്ജസാകേറി- ക്കൊത്തീ കൊങ്കത്തടത്തിലായ് ഉറങ്ങി ഊഴമിട്ടങ്ങും ദേവ്യങ്കേ ഭരതാഗ്രജ! നൊമ്പല്‍പ്പെടുത്തിപ്പോന്നാല്‍പോല്‍ വീണ്ടുമപ്പക്ഷി ദേവിയെ വീണ്ടും വീണ്ടും പറന്നെത്തി- പ്പാരം മാന്തിപ്പൊളിച്ചുപോല്‍ ഉണര്‍ന്നുപോയ് ഭവാന്‍ മെയ്യി- ലവള്‍തന്‍ ചോര കാണ്‍കയാല്‍''.



കാകരൂപത്തില്‍ വന്ന ഇന്ദ്രപുത്രന് സീതയുടെ കൊങ്കത്തടം കണ്ട് എന്തൊരു ഭ്രാന്തിയാണുണ്ടായിരിക്കുകയെന്നു വ്യക്തമാണല്ലോ. കാക്ക കണ്ടു പഴമാണെന്നു തെറ്റിദ്ധരിച്ച സീതയുടെ മുലകള്‍ രാമന്റെ കണ്ണുകള്‍ക്ക് എത്രമാത്രം ആകര്‍ഷകമായിരുന്നിരിക്കണം! ജയന്തകഥ വിസ്തൃതമായ ഒരു ഭ്രാന്തിമദലങ്കാരമാകുന്നു. മാനസികാപഗ്രഥകര്‍ വിശകലനം ചെയ്തവയും ഇവിടെ ഉദ്ധരിക്കേണ്ടതില്ലാത്തവയുമായ അനേകമനേകം സ്വപ്‌നങ്ങളില്‍ ഏതാണ്ടു സാര്‍വത്രികമായിത്തന്നെ ഇരുണ്ട പഴങ്ങള്‍ (ആപ്പിളും മറ്റും) സ്തനപ്രതീകങ്ങളാകുന്നു. ഇവിടെ എഴുതാന്‍ വയ്യാത്ത ഗ്രാമ്യശൈലികളിലും അശ്ലീലപ്രയോഗങ്ങളിലും ഇതുപോലെ തന്നെ പഴം മുലയുടെ ചിഹ്നമായി പ്രയോഗിക്കുക പതിവുണ്ടെന്ന്, ാരും പറയുകയില്ലെങ്കിലും, എല്ലാവര്‍ക്കും അറിയാം. ഭാഷാശാസ്ത്രപരമായി, മലയാളത്തിലെ 'അമ്മിഞ്ഞ' എന്ന പദത്തിന് അമ്മയുടെ കായ എന്നല്ലേ അര്‍ത്ഥമെന്ന് ഊഹിക്കേണ്ടിയിരിക്കുന്നു. കുട്ടികള്‍ക്കു 'തേങ്ങ' തേഞ്ഞയും 'മാങ്ങ' മാഞ്ഞയുമാണല്ലോ. നമ്മുടെ അഭ്യൂഹത്തെ സഹായിക്കുന്നതിനായി കവിതയില്‍ ആഭ്യന്തരമായി ഇത്രയും തെളിവുകളുണ്ട്: 1. മാമ്പഴം എന്ന പദത്തിനു ശബ്ദസാരൂപ്യം കൊണ്ട് 'അമ്മയുടെ പഴം' എന്ന അര്‍ത്ഥം ധ്വനിക്കുന്നു (മാ എന്ന ശബ്ദമാണ് ലോകഭാഷകളിലധികവും അമ്മയെക്കുറിക്കുന്നത്). 2. അങ്കണത്തൈമാവ്, ആദ്യത്തെ പഴം, ബാലമാകന്ദം എന്നിവ സൂചിപ്പിക്കുന്ന കടിഞ്ഞൂല്‍പ്രസവകാര്യം. 3. 'ഉണ്ണികള്‍' എന്ന ശബ്ദത്തിലെ ശ്ലേഷത്തില്‍നിന്നും മാവും മാതാവും തമ്മില്‍ ഉറന്നുവരുന്ന സാദൃശ്യം. 4. സൗഗന്ധികസ്വര്‍ണ്ണം, പൊന്‍പഴം എന്നീ പദങ്ങളാല്‍ സൂചിതമാകുന്ന മുലയുടെ വര്‍ണ്ണവും മുലപ്പാലിന്റെ വര്‍ണ്ണവും. 5. 'തന്മകന്നമൃതേകാന്‍ താഴോട്ടു നിപതിച്ച പൊന്‍പഴം മുറ്റത്താര്‍ക്കും വേണ്ടാതെ കിടക്കവേ' എന്ന വരികള്‍ അമ്മയുടെ മാറിടത്തില്‍ അനാഥമായി, ശൂന്യമായി കിടക്കുന്ന മുലകളെയാണോര്‍മ്മിപ്പിക്കുന്നത്.



''ഉണ്ണിക്കൈക്കെടുക്കുവാ- നുണ്ണിവായ്ക്കുണ്ണാന്‍വേണ്ടി വന്നതാണീ മാമ്പഴം വാസ്തവമറിയാതെ നീരസം ഭാവിച്ചു നീ പോയിതെങ്കിലും കുഞ്ഞേ, നീയിതു നുകര്‍ന്നാലേ- യമ്മയ്ക്കു സുഖമാവൂ!''



എന്നിങ്ങനെ, പിന്നീട് ഈ ആശയം ഏറ്റവും സ്പഷ്ടമായിത്തീരുന്നു. ഉണ്ണിവായ്ക്കുണ്ണാന്‍വേണ്ടി വരുന്ന ഒരേയൊരു പഴം അമ്മയുടെ തടിയില്‍ കായ്ക്കുന്നതാണല്ലോ. മാമ്പഴത്തിന്റെ കഥ നടന്നതല്ലെന്നും അതൊരു മുലകുടി മാറലിന്റെ പദ്യചരിത്രമാണെന്നും ഇപ്പറയുന്നതിന്നര്‍ത്ഥമില്ല. അതിലെ കഥയും കവിതയും നമ്മുടെ വിശകലനത്തിനു ശേഷവും അതേപടിയിരിക്കും. 'മാമ്പഴം' നമ്മുടെ ഹൃദയവുമായി സംവദിക്കുന്നതെവിടെയാണെന്നാണ് നാം അന്വേഷിച്ചത്; നമ്മുടെ അബോധതലത്തിലെ ഏതജ്ഞാതാംശങ്ങളോടാണ് അതു കുശലപ്രശ്‌നം ചെയ്യുന്നത് എന്ന്, അമ്മയുടെ മാറിടത്തിന്റെ ഇളംചൂടില്‍ നിന്നും സുരക്ഷിതത്വത്തില്‍നിന്നും വിട്ടുപോരാന്‍ കൂട്ടാക്കാത്ത-മീശ മുളച്ചാലും മനസ്സിനു മുലകുടി മാറാത്ത- നമ്മെ രഹസ്യമായി സമാശ്വസിപ്പിക്കുന്ന ഈ കാവ്യത്തില്‍ പ്രാഥമിക നാര്‍സിസവും (ആത്മരതി) മാതൃരതിയും (ഈഡിപ്പസ് കോംപ്ലക്‌സ്) സമ്മേളിക്കുന്നു.

Sunday, 2 June 2013

കമല്‍, തമിഴ് സിനിമയില്‍ നടന്‍മാര്‍ക്ക് ഇത്ര ക്ഷാമമോ?'

കമല്‍, തമിഴ് സിനിമയില്‍ നടന്‍മാര്‍ക്ക് ഇത്ര ക്ഷാമമോ?'

ലോകത്തിലെ ഏറ്റവും മുന്തിയ തുണികൊണ്ട് താങ്കള്‍ക്കൊരു കുപ്പായം തയ്ച്ചുതരാമെന്ന് തയ്യല്‍ക്കാരന്‍ രാജാവിനോട് പറഞ്ഞു. ഈ വസ്ത്രത്തിന്റെ പ്രത്യേകത സത്യം പറയുന്നവരുടെ കണ്ണുകള്‍ക്ക് മാത്രമേ അത് കാണാന്‍ കഴിയൂ എന്നതാണ്. മറ്റുള്ളവര്‍ക്ക് കാണാന്‍ പറ്റില്ല. അവസാനം ആ സവിശേഷമായ വസ്ത്രം ധരിപ്പിക്കേണ്ട ദിവസവും വന്നു. തയ്യല്‍ക്കാരന്‍ വന്ന് വെറുതെ വസ്ത്രം ധരിപ്പിക്കുന്നതായി ഭാവിച്ചു. രാജാവിന് തന്റെ നഗ്‌നനത കണ്ടപ്പോള്‍ ലജ്ജ. എന്നാല്‍ അത് പുറത്ത് പറഞ്ഞാല്‍ തന്നെ നുണയന്‍ എന്ന് വിളിക്കില്ലേ എന്ന ഭയവും. അതുകൊണ്ട് 'ആഹാ, അത്ഭുതകരമായ ഉടുപ്പ് ' എന്ന് പറഞ്ഞ് തയ്യല്‍ക്കാരന് ധാരാളം പൊന്നും സമ്മാനങ്ങളും നല്‍കി. 

റാണിയും തന്റെ പങ്ക് പുകഴ്ത്തി. സത്യം പറഞ്ഞാല്‍ 'നുണച്ചി' എന്ന പേരുവരുമെന്നതിന് പുറമേ തന്റെ അതുവരെയുള്ള കള്ളത്തരമെല്ലാം പുറത്താകുമോയെന്നായിരുന്നു അവള്‍ക്ക് ഭയം. അവളും 'ആഹാ, ഓഹോ' എന്ന് പുകഴ്ത്തി. ഈ അഞ്ച് തങ്കപ്പതക്കങ്ങളും ഏത്ര കൃത്യമായിരിക്കുന്നു എന്ന് പറഞ്ഞു. താന്‍ നല്ലവനല്ലെങ്കിലും തന്റെ ഭാര്യ പതിവ്രതയും ബുദ്ധിമതിയുമാണെന്ന് വിശ്വസിക്കുന്ന സാധാരണ പുരുഷന്മാരെപ്പോലെ റാണിയുടെ വാക്കുകള്‍ വിശ്വസിച്ച് രാജാവ് പട്ടണപ്രദക്ഷിണത്തിന് ഇറങ്ങി.

മന്ത്രിമാരും മറ്റ് ശിങ്കിടികളും ആ വസ്ത്രം കണ്ട് പുകഴ്ത്തിയതായിരുന്നു യഥാര്‍ഥ കവിത. അത് അരുവിപോലെ ഒഴുകി. എന്നാല്‍ ഈ വിഡ്ഢിത്തമെല്ലാം കണ്ട് ഒരു പയ്യന്‍ 'അയ്യോ രാജാവ് തുണിയുടുത്തിട്ടില്ലേ' എന്ന് വിളിച്ചുപറഞ്ഞു കൊണ്ടോടി. സംഗതി പിടികിട്ടിയ രാജാവ് നാണംകെട്ട് അരമനയിലേക്ക് ഓടിയൊളിച്ചു.ദശാവതാരമെന്ന സിനിമ 'ലോേകാത്തരമായ' ആ ഉടുപ്പ് പോലെയാണ്. കരുണാനിധിയും മനോരമയുമെല്ലാം ഈ സിനിമയെ അത്തരത്തിലാണ് പുകഴ്ത്തിയിരിക്കുന്നത്. കരുണാനിധി അടുത്തകാലത്ത് പുറത്തുവന്ന തന്റെ കണ്ണമ്മാ എന്ന സിനിമയെ ഓര്‍ത്തിട്ടാണോ ഇങ്ങനെ വാഴ്ത്തിയതെന്നും സംശയമുണ്ട്. ''

പുണെയില്‍ നിന്ന് എന്റെ വായനക്കാരനായ ഭൂപതിയെഴുതിയ കത്താണ് മുകളില്‍ കൊടുത്തത്. 

മഹാനദി എന്ന സിനിമ കണ്ടതിന് ശേഷം കമലഹാസനെ എന്റെ സഹയാത്രികനായിട്ടാണ് ഞാന്‍ കണ്ടു വരുന്നത്.
ജാതി, വര്‍ഗ, ഭാഷ പോരുകള്‍ നിറഞ്ഞ തമിഴ് സിനിമാലോകത്തില്‍ എന്റെ അറിവനുസരിച്ച് കമലഹാസന്‍ മാത്രമാണ് അത്തരം ഇടുങ്ങിയ ചിന്താഗതികളില്ലാതെ ആധുനിക വീക്ഷണമുള്ള ഒരേയാള്‍. അടുത്തകാലത്ത് നടന്ന ഹൊങ്കനേക്കല്‍ നിരാഹാര സത്യാഗ്രഹ നാടകത്തില്‍പ്പോലും രജനിയുള്‍പ്പെടെ എല്ലാ നടീനടന്മാരും കര്‍ണാടകത്തിനെതിരെ വികാരാവേശത്തോടെ പോര്‍വിളികളുമായി എടുത്തുചാടിയപ്പോള്‍ കമല്‍ മാത്രമാണ് ഭാഷാഭ്രാന്തിന് അടിമയാകാതെ സ്ഥിരചിത്തതയോടെ സംസാരിച്ചത്. തമിഴ് സമൂഹം വ്യാജമായി ആഘോഷിച്ചുകൊണ്ടിരിക്കുന്ന ചാരിത്ര്യം, ഒരുവന് ഒരുത്തി എന്നീ കാലഹരണപ്പെട്ട സിദ്ധാന്തങ്ങളെല്ലാം തൂക്കിയെറിഞ്ഞയാളാണ് കമല്‍. അദ്ദേഹത്തിന്റെ ഭൂരിപക്ഷം സിനിമകളിലേയും നായകന്മാര്‍ ലൈംഗിക തൊഴിലാളികളെയാണ് വിവാഹം ചെയ്യുന്നത്. അല്ലെങ്കില്‍ ലൈംഗിക തൊഴിലാളിയുടെ മകനായിരിക്കും. അല്ലെങ്കില്‍ മുമ്പ് വിവാഹം കഴിച്ച് പുറന്തള്ളപ്പെട്ട ഒരുത്തിയെ വിവാഹം കഴിക്കും. ഇത് സമൂഹത്തിന് ഉപദേശം നല്‍കുന്നതുപോലെയല്ലാതെ സ്വന്തം ജീവിതത്തിലും നടപ്പാക്കിയ ആളാണ് കമല്‍. 

അതുപോലെ ലോക സിനിമയെപ്പറ്റി വിശദമായ അറിവും വീക്ഷണവുമുള്ളയാള്‍. കമല്‍ എനിക്കയച്ച ഒരു കത്തില്‍ 'അമരോസ് പരോസ്' പുറത്ത് വന്ന സമയത്ത് തന്നെ അതിനെപ്പറ്റി പറഞ്ഞിരുന്നു. അതേ കത്തില്‍ ക്യൂബന്‍ സംവിധായകനായ തോമസ് അലയായുടെ വളരെ പ്രധാനപ്പെട്ട ചിത്രമായ Memories of under development നെപ്പറ്റിയും വളരെ വിശദമായി എഴുതിയിരുന്നു. ലോകത്തിന്റെ ഏത് മൂലയില്‍ ഏത് നല്ല സിനിമ വന്നാലും അത് കാണുന്നയാ ളാണ് കമല്‍. അദ്ദേഹത്തിന് സിനിമയോടുള്ള passion തന്നെയാണ് അതിന് കാരണം. മറ്റ് നടീനടന്മാരെപ്പോലെ സിനിമയില്‍ നിന്ന് സമ്പാദിക്കുന്ന പണം സ്വത്ത് വകകളായി മാറ്റാതെ വീണ്ടും സിനിമയില്‍ തന്നെ നിക്ഷേപിക്കുന്ന കമലിന്റെ സ്വഭാവം അദ്ദേഹത്തിന്റെ സിനിമയോടുള്ള സ്‌നേഹത്തിന് മറ്റൊരു ഉദാഹരണമാണ്. അതിനാല്‍ തമിഴ് സിനിമയില്‍ എനിക്ക് ഏറ്റവുമധികം സ്‌നേഹമുള്ള ഒരാളായിരുന്നു കമല്‍. അദ്ദേഹത്തെ എന്റെ നിരയിലുള്ള ഒരാളായി ഞാന്‍ കണക്കാക്കിയിരുന്നു. അടുത്തകാലത്ത് ഞാന്‍ കേയാസ് തിയറിയെപ്പറ്റി എഴുതിയിരുന്നു. ഇപ്പോള്‍ കമലും അതേ കേയാസ് തിയറിയെ അടിസ്ഥാനപ്പെടുത്തി ദശാവതാരം എടുത്തിരിക്കുന്നു. ആ തിയറയും ദശാവതാരവും തമ്മില്‍ ഒരു ബന്ധവുമില്ലെങ്കിലും കേയാസ് തിയറിയെപ്പറ്റി ചിന്തിക്കാന്‍ കഴിയുന്ന ഒരാള്‍ തമിഴ് സിനിമയിലുണ്ടല്ലോ എന്നോര്‍ക്കുമ്പോള്‍ എനിക്ക് സന്തോഷം തോന്നുന്നു.

ഇങ്ങനെയൊക്കെയാണെങ്കിലും കുറച്ച് സംശയത്തോടെയാണ് ഞാന്‍ ദശാവതാരം കാണാന്‍ പോയത്. കാരണം ലോകത്തില്‍ ആരും ഒരേ സിനിമയില്‍ പത്ത് റോളില്‍ അഭിനയിച്ചിട്ടില്ല. സിനിമ എന്നത് സാഹിത്യം പോലെ ഒരു കലാരൂപമാണ്. സര്‍ക്കസ്സല്ല. സര്‍ക്കസ്സില്‍ മാത്രമാണ് ഇങ്ങനെ പത്ത് റോളില്‍ അഭിനയിക്കുകയെന്ന കോമാളിത്തരമൊക്കെ സാധിക്കുക. സര്‍ക്കസ്സില്‍ മാത്രമേ ആന ഡാന്‍സ് ചെയ്യുകയും കുരങ്ങും കരടിയും ഫുട്‌ബോള്‍ കളിക്കുകയും ചെയ്യൂ. അതാണ് ഇവിടെ രാമനാരായണന്‍ എന്നൊരാള്‍ സിനിമയില്‍ ചെയ്യുന്നത്. അദ്ദേഹത്തിന്റെ സിനിമകളിലേ സര്‍പ്പം ടൈപ്പ് ചെയ്യുകയും വില്ലന്‍ നായികയെ ബലാല്‍സംഗം ചെയ്യുമ്പോള്‍ പാമ്പ് വന്ന് വില്ലനോടേറ്റുമുട്ടി അയാളെ ഓടിക്കുകയും ചെയ്യൂ. ഇതെല്ലാം ലോക സിനിമയെപ്പറ്റി അറിയുന്ന കമല്‍ ചെയ്യാന്‍ പാടുണ്ടോ? രാമനാ രായണനെ ഞാന്‍ കുറ്റം പറയില്ല. കാരണം അദ്ദേഹം അത് വിശദമായി പറഞ്ഞിട്ടുണ്ട്. 'പെണ്ണുങ്ങള്‍ ടൈപ്പ് ചെയ്യുന്ന പടമെടുത്തു. ഓടിയില്ല. പിന്നെ പാമ്പ് ടൈപ്പ് ചെയ്യുന്ന പടമെടുത്തു നന്നായി ഓടി.' ഇത്തരം എന്തെങ്കിലും വിശദീകരണം കമലിനുണ്ടോ? ഒരു നടന്‍ പത്ത് വേഷങ്ങളില്‍ അഭിനയിക്കുന്നതും പാമ്പ് ടൈപ്പ് ചെയ്യുന്നതും ഒരുപോലെയല്ലേ? അതുകൊണ്ടാണ് ദശാവതാരം കാണാന്‍ സംശയത്തോടെ പോയത്. 

പടം തുടങ്ങുമ്പോഴുള്ള പന്ത്രണ്ടാം നൂറ്റാണ്ടിലെ സീന്‍ പലരേയും ഞെട്ടിച്ചു കളഞ്ഞു. കാരണം ഇതുവരെ തമിഴ് ചരിത്ര സിനിമകളില്‍ അട്ടൈപെട്ടികള്‍ അടുക്കിവെച്ചാണ് അരമനയുണ്ടാക്കാറുള്ളത്. രാജാവ് നടക്കുമ്പോള്‍ പടിക്കെട്ടുകള്‍ ആടും. രണ്ട് രാജാക്കന്മാര്‍ തമ്മിലുള്ള യുദ്ധമാണെങ്കില്‍ അമ്പത് പേര്‍ വീതം കുതിരപ്പുറത്തിരുന്ന് ഇരുഭാഗത്തുമായി ഏറ്റുമുട്ടും (ഉദാഹരണം ശിവാജി ഗണേശന്റെ തിരുവിളയാടല്‍). ദശാവതാരത്തില്‍ അങ്ങനെയല്ലാതെ യഥാര്‍ഥ കോവിലും ജനക്കൂട്ടത്തേയുമാണ് കാണിച്ചിരിക്കുന്നത്. എന്നാല്‍ ഈ പശ്ചാത്തലം മാത്രമാണ് യാഥാര്‍ഥ്യം. ചിദംബരം കോവിലിലെ പെരുമാളിന്റെ വിഗ്രഹം രക്ഷിക്കാനായി രങ്കരാജനമ്പി (കമലിന്റെ ആദ്യത്തെ അവതാരം) കുലോത്തുംഗചോളന്റെ ആളുകളെ ഓരോരുത്തരെയായി അടിച്ച് നിലംപരിശാക്കുമ്പോള്‍ വിജയ് ത്രിഷയെ പ്രകാശ്‌രാജിന്റെ കൈയില്‍നിന്ന് രക്ഷിക്കാനായി എന്തൊക്കെ ഹീറോ ആക്ഷന്‍സ് ചെയ്യുമോ അതെല്ലാം കമലും ചെയ്യുന്നുണ്ട്. കുലോത്തുംഗനായി വരുന്ന നെപ്പോളിയന്‍ ഒരു കൊമേഡിയനെപ്പോലെയാണിരിക്കുന്നത്. അത് ശരി പന്ത്രണ്ടാം നൂറ്റാണ്ടില്‍ മനം, ബുദ്ധി, ഇന്ദ്രിയം എന്നിവയെ പ്രവര്‍ത്തിപ്പിക്കാതെ സത്വഗുണത്തെ മാത്രം കാംക്ഷിപ്പിച്ച് ആരെങ്കിലും ഭിക്ഷനല്‍കുന്ന ആഹാരം മാത്രം കഴിച്ച് പെരുമാള്‍സേവ ചെയ്തുകൊണ്ടിരുന്ന ശ്രീ വൈഷ്ണവര്‍ ഇങ്ങനെ മല്ലയുദ്ധക്കാരെപ്പോലെയായിരുന്നോ?

ഈ പന്ത്രണ്ടാം നൂറ്റാണ്ടിലെ തുടക്കത്തില്‍നിന്ന് കഥ പിന്നെ യാതൊരു ബന്ധവുമില്ലാതെ ഇരുപത്തിയൊന്നാം നൂ റ്റാണ്ടിലേക്ക് ചാടിപ്പോവുകയാണ്. പിന്നെ എവിടെ ഈ രങ്കരാജ നമ്പി? അത്തരം ചോദ്യങ്ങളൊന്നും ചോദിക്കാന്‍ പാടില്ല. കമല്‍ ആഗ്രഹിച്ചു അത്ര തന്നെ. 
അമേരിക്കന്‍ ശാസ്ത്രജ്ഞന്‍ ഗോവിന്ദ് (കമല്‍) ലോകം മുഴുവന്‍ നശിപ്പിക്കാന്‍ കഴിയുന്ന വൈറസ്സിനെ കണ്ടുപിടിക്കുന്നു. അതിന് സാമ്പത്തികസഹായം ചെയ്യുന്നതോ അമേരിക്കന്‍ പ്രസിഡന്റ് ബുഷ് (ബുഷും കമല്‍ തന്നെ). ആ വൈറസ്സിനെ ഗോവിന്ദിന്റെ കൈയില്‍നിന്ന് തട്ടിയെടുത്ത് വില്‍ക്കാന്‍ ശ്രമിക്കുകയാണ് ഫ്‌ളെഷര്‍ എന്ന അമേരിക്കന്‍ വില്ലന്‍. ഈ ഫ്‌ളെഷറും കമല്‍ തന്നെയാണ്. അവരുടെ കൂടെ റോ ഉദ്യോഗസ്ഥനായ ബല്‍റാം നായിഡു, രുക്മണി പാട്ടി (105 വയസ്സ്), പഞ്ചാബി ഗായകനായ അവതാര്‍സിങ്്, ഏഴടി ഉയരമുള്ള ഖലീഫുള്ള, സഹോദരിയുടെ കൊലപാതകത്തിന് പ്രതികാരം ചെയ്യാന്‍ നടക്കുന്ന ജപ്പാനീസ് കരാട്ടേ യോദ്ധാവ് എന്നിങ്ങനെ പത്ത് വേഷ ങ്ങളിലാണ് കമല്‍ 'തിളങ്ങു'ന്നത്. Narcissism എന്ന് കേട്ടിട്ടില്ലേ എന്നാല്‍ നാര്‍സിസം ഒരു രോഗമായി സമൂഹത്തെ മുഴുവന്‍ നശിപ്പിക്കുന്നത് കമലിന്റെ നാര്‍സിസമാണ്. അത് ദശാവതാരം എന്ന ചിത്രത്തില്‍ കാണാം. 

''ഞാന്‍ കുട്ടിയായിരുന്നപ്പോള്‍ തെരുവുനാടകങ്ങള്‍ക്ക് നല്ല സ്വീകരണം ലഭിച്ചിരുന്നു. അന്ന് സന്ധ്യക്ക് നാടകമുണ്ടെന്ന് കേട്ടപ്പോള്‍ അടുത്തവീട്ടിലെ പാട്ടിയെ ചെന്നു വിളിച്ചു. 'പോടാ, ഞാന്‍ വരുന്നില്ല. അതെല്ലാം കുടുംബബന്ധങ്ങളെപ്പറ്റിയുള്ള നാടകങ്ങളാണ്' എന്ന് പാട്ടി. പ്രചാരണ സ്വഭാവമുള്ള എല്ലാ നാടകങ്ങള്‍ക്കും പാട്ടി നല്‍കിയ പേരായിരുന്നു അത്. ഏകദേശം അതുപോലെയാണ് ക്രൈസ്തവ മുസ്‌ലിം കമലുകള്‍' എന്ന് പറയുന്നു ഭൂപതിയെന്ന ആ വായനക്കാരന്‍. 

ഖലീഫുള്ളയായി വരുന്ന ഏഴടി കമല്‍ തീര്‍ച്ചയായും ഒരു സര്‍ക്കസ്സ് കോമാളിയാണ്. എന്തിന്, ഏഴടി ഒമ്പതടി ഉയരത്തില്‍ പൊയ്ക്കാല്‍ വെച്ച് നടക്കുന്ന ബഫൂണുകളെ നാട്ടിലെ സര്‍ക്കസ്സില്‍ നമ്മള്‍ കണ്ടിട്ടില്ലേ? 'അപൂര്‍വ സഹോദരര്‍'കളില്‍ കുള്ളനായി അഭിനയിച്ചുകഴിഞ്ഞതിനാല്‍ കമലിന് പൊക്കമുള്ള ആളായി അഭിനയിക്കാന്‍ ആശ തോന്നിയത്രേ. അല്ലാതെ കഥയും ഖലീഫുള്ളയും തമ്മില്‍ ഒരു ബന്ധവുമില്ല. ഇനി രുക്മണി പാട്ടിയായി വരുന്ന കമലോ, ജന്തുദ്രോഹ നിവാരണനിയമം എന്നൊരു നിയമമുണ്ട്. അതനുസരിച്ച് സിനിമയില്‍ കുതിര, കുരങ്ങ് മുതലായ മൃഗങ്ങളെ ആരും പീഡിപ്പിക്കാന്‍ പാടില്ല. എന്നാല്‍ കമല്‍ ചെയ്യുന്നതുപോലെ സ്വയം പീഡിപ്പിക്കാന്‍ പാടുണ്ടോ? സ്വന്തം ശരീരമാണെന്നതുകൊണ്ട് ഇങ്ങനെ പീഡിപ്പിക്കാമോ? അതും എന്തെങ്കിലും ഗൗരവമായ കാര്യത്തിനാണെങ്കില്‍ ശരി. പേ, പേയെന്ന് പറയുന്ന സര്‍ക്കസ്സ് കോമാളി വേഷങ്ങള്‍ക്കായിട്ടാണ് ഈ പീഡനം.

ദളിത് നേതാവായി വരുന്ന വിന്‍സെന്റ് പൂവരങ്കന്റെ കാര്യം അതിലും കഷ്ടമാണ്. നമ്മള്‍ എത്ര ദളിതരെ പിന്തുണയ്ക്കുന്ന ചിന്തകളുള്ള ആളായാലും നമുക്കുള്ളില്‍ ഉറച്ചിരിക്കുന്ന മേല്‍ജാതി മനോഭാവം ഇത്തരത്തില്‍ ദളിത് വിരോധമായി പുറത്ത് വരും എന്നതിന് ഈ കഥാപാത്രത്തിന്റെ ചിത്രീകരണം ഒന്നാന്തരം ഉദാഹരണമാണ്. പടത്തിലെ എല്ലാ കഥാപാത്രങ്ങളെയും നല്ല ഭംഗിയായും വൃത്തിയായും കാണിച്ചിരിക്കുമ്പോള്‍ പൂവരങ്കനെ മാത്രം എന്തിനാണ് ഇത്ര വൃത്തികെട്ട രൂപത്തില്‍ കാണിച്ചിരിക്കുന്നുത്? (ഇദി അമീനെ ഓര്‍മിക്കുക) എന്താ ദളിത് ജനങ്ങള്‍ ഇത്ര വൃത്തിയില്ലാത്ത രൂപമുള്ളവരാണോ? ഇതിലെ മറ്റൊരു ക്രൂരമായ തമാശയെന്താണെന്ന് വെച്ചാല്‍ വില്ലന്‍ കമല്‍ ഒഴികെ മറ്റെല്ലാ കമലുകള്‍ക്കും സിനിമയുടെ അന്ത്യത്തില്‍ നല്ല ജീവിതം കിട്ടുന്നു. ശാസ്ത്രജ്ഞനായ ഗോവിന്ദ് ഹീറോയിന്‍ അസിനോട് ദൈവത്തെപ്പറ്റി തര്‍ക്കിക്കുന്നു. എന്നാല്‍ ദളിത് നേതാവ് വിന്‍സെന്റ് പൂവരങ്കന്‍ മാത്രം ഒരു മണല്‍ക്കൊള്ളക്കാരന്റെ കുഞ്ഞിനെ രക്ഷിക്കാനായി തന്റെ ജീവന്‍ ബലികൊടുക്കുന്നു. അതെന്ത് ന്യായമാണ്? ഉയര്‍ന്ന ജാതിക്കാര്‍ക്കുവേണ്ടി ദളിതര്‍ കാലാകാലമായി സ്വന്തം ജീവന്‍ ബലികൊടുത്തുകൊണ്ടിരിക്കണോ?

ഈ ദളിത് സീനുകളില്‍ വരുന്ന മറ്റൊരു തമാശ സിനിമാ ഗാനരചയിതാവ് കപിലനാണ്. ഇദ്ദേഹം കവി കപിലനായി തന്നെയാണ് സിനിമയില്‍ വരുന്നത്. വരട്ടെ. സാരമില്ല. എന്നാല്‍ തന്റെ നേതാവ് ചെറുപ്പത്തില്‍ തന്നെ അപ്രതീക്ഷിതമായി കൊല്ലപ്പെടുമ്പോള്‍ കപിലന്‍ കവിത പാടി തന്റെ ശോകത്തെ വെളിപ്പെടുത്തുകയാണ്. കവിയരങ്ങിലല്ല. ദളിത് നേതാവ് വിന്‍സെന്റിന്റെ മൃതദേഹത്തിന് എതിരെ നിന്ന്. കൊന്നുകളയും അയ്യാ, കൊന്നുകളയും! തങ്ങളുടെ നേതാവ് കൊല്ലപ്പെട്ടതിന്റെ വികാരത്താല്‍ പ്രക്ഷുബ്ധരായ അണികള്‍ ആ സമയത്ത് ആരെങ്കിലും കയറി കവിതപാടിയാല്‍ അവനെ ജീവനോടെ വിടുമോ? ഈ അടിസ്ഥാനമായ കാര്യം പോലും കമല്‍ അറിയുന്നില്ല. വിന്‍സെന്റിനെതിരെ വരുന്ന വില്ലന്‍ സന്താനഭാരതിയാണ്. എന്തിനാണ് ഈ നടന്‍ ഇത്രയും വര്‍ഷങ്ങള്‍ തുടര്‍ച്ചയായി സ്ത്രീകളെ ബലാല്‍സംഗം ചെയ്തുകൊണ്ടിരിക്കുന്നതെന്ന് മനസ്സിലാകുന്നില്ല. കമലിന് ഉലകനായകന്‍ എന്ന ബിരുദം നല്‍കുമ്പോള്‍ സന്താനഭാരതിക്ക് ബാലാല്‍സംഗനായകനെന്ന ബിരുദം നല്‍കേണ്ടി വരും. 

ദളിതുകളെ അപമാനിച്ചതുപോലെ മുസ്‌ലീങ്ങളെയും കമല്‍ ദശാവതാരത്തില്‍ വളരെ മോശമായി അപമാനിച്ചിരിക്കുന്നു. ഖലീഫുള്ളയെയും അയാളുടെ കുടുംബത്തെയും എതോ അഫ്ഗാനിസ്താനിലെ ആളുകളെപ്പോലെയാണ് കാണിച്ചിരിക്കുന്നത്. അവര്‍ സംസാരിക്കുന്ന ഭാഷ, വസ്ത്രധാരണരീതി, രൂപം, പെരുമാറ്റം എന്നിവയെല്ലാം അഫ്ഗാന്‍ മുസ്‌ലിങ്ങളെയാണ് ഓര്‍മിപ്പിക്കുന്നത്. തമിഴ്‌നാട്ടിലെ മുസ്‌ലിങ്ങള്‍ ഇങ്ങനെയാണോ? ഇവിടെ ആരുടെ മത അടയാളവും അവരുടെ രൂപത്തില്‍നിന്ന് കണ്ടുപിടിക്കാന്‍ കഴിയില്ല. ചിലരുണ്ടാവും. എന്നാല്‍ ഭൂരിപക്ഷം പേരിലും അത്തരം മത അടയാളങ്ങള്‍ കാണാന്‍ സാധ്യമല്ല. യാഥാര്‍ഥ്യം അങ്ങനെയായിരിക്കുമ്പോള്‍ കമല്‍ എന്തിനാണ് മുസ്‌ലിങ്ങളെ അന്യരായി കാണിക്കുന്നത്? ഒരു ഡസന്‍ കുട്ടികളെ പ്രസവിച്ച് ആര്‍ക്കും മനസ്സിലാകാത്ത ഒരു ഭാഷ സംസാരിച്ച് പഠിക്കാത്തവരായി പല നൂറ്റാണ്ടുകള്‍ പിന്നിലുള്ളവരായി .. അങ്ങനെയാണോ തമിഴ്‌നാട്ടിലെ മുസ്‌ലിങ്ങള്‍? ഇവരെ ഇങ്ങനെ അന്യരായി കാണിക്കുന്നതിന് പിന്നില്‍ ഒരു രാഷ്ട്രീയമുണ്ട്. അതാണ് ഹിന്ദുത്വ രാഷ്ട്രീയം. എന്നാന്‍ ഹിന്ദുത്വരാഷ്ട്രീയത്തിന് വിപരീതമായ പുരോഗമനവാദിയായ കമല്‍ എന്തുകൊണ്ടാണ് ഇത്തരം ഹിന്ദുത്വ വീക്ഷണം മുന്നോട്ട് വെക്കുന്നത്? ബ്രാഹ്മണര്‍ യൂറോപ്പില്‍ നിന്നും മധ്യേഷ്യയില്‍ നിന്നും ഖൈബര്‍ ചുരം വഴി വന്ന അന്യരാണെന്ന് പറയുന്നത് എത്ര വിവരക്കേടും വര്‍ഗീയതയുമാണോ അത്രതന്നെ വിവരക്കേടും വര്‍ഗീയതയും മുസ്‌ലിങ്ങളെ ഇങ്ങനെ അന്യരായി കാണിക്കുന്നതിലുമുണ്ട്. കമലിന്റെ ഇത്തരം മുസ്‌ലിം വിരോധവും ഹിന്ദുത്വ വീക്ഷണവും 'ഹേ റാമി'ലും പ്രകടമാകുന്നുണ്ടെന്നത് ഞാന്‍ ഹേ റാമിനെക്കുറിച്ചുള്ള നിരൂപണത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. 

തീവ്രവാദികളെ തിരയുന്നു എന്ന പേരില്‍ ഖലീഫുള്ളയുടെ കുടുംബത്തെയും ആ ഗ്രാമത്തിലുള്ള എല്ലാ മുസ്‌ലിം കുടുംബങ്ങളെയും ആട്ടിന്‍പറ്റത്തെപ്പോലെ പോലീസ് സ്റ്റേഷനിലടയ്ക്കുന്നു. അപ്പോഴാണ് സുനാമി വന്ന് ഗ്രാമത്തിലെ പലരും മരിക്കുന്നത്. ആ സമയത്ത് പോലീസ് സ്റ്റേഷനിലുള്ള ഖലീഫുള്ളയുടെ വാപ്പാ,'നല്ല കാലം നമ്മള്‍ പോലീസ് സ്റ്റേഷനിലായതിനാല്‍ സുനാമിയില്‍ നിന്ന് രക്ഷപ്പെട്ടു.' എന്ന് പറയുന്നു. ഈ വാചകത്തിലടങ്ങിയിരിക്കുന്ന രാഷ്ട്രീയമെന്താണെന്ന് കമല്‍ ഇപ്പോള്‍ ദശാവതാരത്തെപ്പറ്റി നല്‍കുന്ന നൂറുകണക്കിന് ചാനല്‍ ഇന്റര്‍വ്യൂകളിലേതിലെങ്കിലും വിശദീകരിക്കണമെന്ന് ആവശ്യപ്പെടുകയാണ്. 

കഥയോട് പുലബന്ധം പോലുമില്ലാത്ത പഞ്ചാബി ഗായകന്‍ അവതാര്‍സിങ്ങാണ് മറ്റൊരു ബ്ലാക്ക് ഹൂമര്‍. അദ്ദേഹം രക്തം തുപ്പിക്കൊണ്ട് പാടുന്ന ബാങ്ക്‌ര പാട്ട് പഞ്ചാബികളെ മുഴുവന്‍ അപമാനിക്കുന്നതാണ്. എത്രയോ വര്‍ഷം മുന്‍പുവന്ന 'എങ്ക വീട്ടു പിള്ളൈ' പടത്തിലെ 'ആടലുക്ക് പാടലൈ ചേര്‍ത്താല്‍....' എന്ന പാട്ടിന് എംജിയാര്‍ എത്ര നന്നായി ബാങ്ക്‌രാ ഡാന്‍സ് ചെയ്യുന്നു. ആ പാട്ട് ഇന്നും കേള്‍ക്കുമ്പോഴും എത്ര ആസ്വദനീയമാണ്. ആ പാട്ടിന്റെ അടുത്തൊന്നും ഹിമേഷിന്റെ പാട്ട് വരുന്നില്ല. അതുപോലെ അവതാര്‍സിങ് സംസാരിക്കുന്ന പഞ്ചാബി തമിഴന്‍ പഞ്ചാബി സംസാരിക്കുന്നത് പോലെയാണ്. പാഞ്ചാബി ഭാഷയുടെ സവിശേഷതയായ nasal സ്വഭാവം കമലിന്റെ ഉച്ചാരണത്തില്‍ കാണുന്നില്ലല്ലോ..

അതുപോലെ കമലിന്റെ ജപ്പാന്‍ കരാട്ടേക്കാരന്റെ വേഷവും പടവുമായി ഒരു ബന്ധവുമില്ല. ജപ്പാന്‍ കമല്‍ കരാട്ടേ പോരാടുന്നു. ജാപ്പനീസ് ഭാഷ സംസാരിക്കുന്നു. വില്ലനെ അടിച്ചുടയ്ക്കുന്നു. ഫ്‌ളെച്ചര്‍ കമലും അതുപോലെ മോശമാണ്. ബുഷ് കമലും അതുപോലെ തന്നെ. അവസാനത്തെ സീനില്‍ സ്റ്റേജില്‍ കരുണാനിധിയിരിക്കുന്നിടത്ത് ബുഷ് കമല്‍ ഡാന്‍സ് ചെയ്യുന്നു. മിമിക്രി നടന്‍ ദാമു ചെയ്യുന്നതുപോലെ കമലിന് ചെയ്യാനാണെങ്കില്‍ ഈ ഉലകനായകന്‍ പടം ദാമുവിനെക്കൊണ്ട് ചെയ്യിക്കാമായിരുന്നില്ലേ, കമല്‍ എന്തിനാണ് ? ഇപ്പോള്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ റാലികളിലും സമ്മേളനങ്ങളിലും ഇങ്ങനെ കരുണാനിധിയെപ്പോലെയും എംജിയാറിനെപ്പോലെയും ഗാന്ധിയെപ്പോലെയും നെഹ്‌റുവിനെപ്പോലെയുമൊക്കെ വേഷം കെട്ടിയവരെക്കാണാറുണ്ട്. 

ചില ചാനലുകളിലും ഇങ്ങനെ ബുഷിനെയും ഒസാമ ബിന്‍ ലാദനെയും ഹിറ്റ്‌ലറിനെയുമൊക്കെ വേഷംകെട്ടി വന്ന് അഭിനയിച്ച് കാണിക്കും. ഇങ്ങനെ ഓരോ മുഖംമൂടി മാറിമാറി വെച്ചാല്‍ ഒരാള്‍ക്ക് തന്നെ നൂറ് വേഷം വേണമെങ്കിലും അഭിനയിക്കാമല്ലോ, അതിലെന്താണിത്ര വലിയ കാര്യം? രാഷ്ട്രീയ സമ്മേളനങ്ങളിലും ചാനലുകളിലും ഭംഗിയായി നടത്തുന്ന ഇത്തരം തമാശകള്‍ക്ക് കമല്‍ ഹോളിവുഡില്‍ നിന്ന് മേയ്ക്കപ്പ്മാന്മാരെ കൊണ്ടുവന്ന് മേയ്ക്കപ്പിട്ട് മണിക്കൂറുകളോളം വെള്ളം കുടിക്കാതെയും ആഹാരം കഴിക്കാതെയും മിനക്കെടേണ്ടിയിരുന്നോ? കമലിന് മേയ്ക്കപ്പിട്ടയാള്‍ ഒമന്‍, എക്‌സോര്‍സിസ്റ്റ് മുതലായ പ്രേത സിനിമകള്‍ക്ക് മേയ്ക്കപ്പിട്ട ആളാണെത്രേ? അതുകൊണ്ടായിരിക്കാം ശാസ്ത്രജ്ഞന്‍ ഗോവിന്ദ് ഒഴികെ ഒന്‍പത് പ്രേതങ്ങളിങ്ങനെ അലഞ്ഞു തിരിയുന്നത്. 

ഇങ്ങനെയാണെങ്കില്‍ ഒരാള്‍ക്ക് നൂറ് വേഷം വേണമെങ്കിലും അഭിനയിക്കാം. ഒസാമ ബിന്‍ ലാദനെപ്പോലെ ഒരു മുഖംമൂടിയുണ്ടാക്കിയാല്‍ കാര്യം കഴിഞ്ഞു. വിദേശ രാജ്യങ്ങളില്‍ രാഷ്ട്രീയസമരങ്ങള്‍ നടക്കുമ്പോള്‍ ആയിരക്കണക്കിനാളുകള്‍ തങ്ങള്‍ക്കിഷ്ടമില്ലാത്ത രാഷ്ട്രീയ നേതാവിന്റെ മാസ്‌ക് ധരിച്ച് പ്രകടനം നടത്തുക പതിവാണ്. ഒരു പ്രകടനത്തില്‍ തന്നെ ആയിരം ബുഷിനെ നമ്മള്‍ക്ക് കാണാം. ഇതിനെല്ലാം ഉലകനായകന്‍ പട്ടം കൊടുത്താല്‍ എങ്ങനെയാണ് ?കമലിന്റെ പ്രശ്‌നം ശിവാജിയും ശിവാജിറാവുവുമാണ്. 'ശിവാജി ഒന്‍പത് വേഷത്തില്‍ അഭിനയിച്ചു. ഞാന്‍ പത്ത് വേഷത്തില്‍ അഭിനയിക്കും.' അടുത്ത പ്രശ്‌നവും 'ശിവാജി' തന്നെ. രജനി അഭിനയിച്ച സിനിമ. ആ സിനിമയ്ക്ക് ചെലവാക്കിയ അത്ര പണം തന്റെ സിനിമയ്ക്കും ചെലവാക്കണം. 'ശിവാജി'യെന്ന സിനിമ തന്നെ ഒരു കുപ്പയാണ്. ആ കുപ്പയോട് മത്സരിച്ച് തോല്‍ക്കുകയാണ് ദശാവതാരം. അതിനാണ് ലോക സിനിമയെന്നൊക്കെ ഗമ പറയുന്നത്?
'
അടുത്ത കാലത്ത് നടന്ന ഒരു സിനിമാ പരിപാടിയില്‍ 'ഉലകനായകന്‍ കമലിന് ഓസ്‌കര്‍ സമ്മാനം കൊടുക്കണം' എന്ന് ചിലര്‍ നിര്‍ദേശിച്ചപ്പോള്‍, കമല്‍ 'വെള്ളക്കാരന് നമ്മള്‍ സമ്മാനം കൊടുക്കുന്ന സ്ഥിതി വരണം. അത് എന്റെ കാലത്തുതന്നെ നടക്കും' എന്ന് പറഞ്ഞു. അങ്ങനെയാണെങ്കില്‍ കമല്‍ ചിരഞ്ജീവിയായി ജീവിക്കേണ്ടി വരും. കാരണം അദ്ദേഹം പ്രതീക്ഷിക്കുന്ന സ്ഥിതി തമിഴ്‌നാട്ടില്‍ ഒരിക്കലും വരില്ല. ഇന്ത്യയില്‍ philistine സംസ്‌കാരം തലയുയര്‍ത്തി നില്‍ക്കുന്ന സംസ്ഥാനമാണ് തമിഴ്‌നാട്. വേറെ ഒരു സംസ്ഥാനത്തിനും ഇക്കാര്യത്തില്‍ തമിഴ്‌നാടിനോട് മത്സരിക്കാന്‍ സാധിക്കില്ല. (വേണമെങ്കില്‍ ബിഹാറിനെ ഉള്‍പ്പെടുത്താം). തമിഴ്‌നാട്ടിലെ philistine സംസ്‌കാരം എങ്ങനെയാണെന്ന് വെച്ചാല്‍ ഖുശ്ബുവിനെയും തൃഷയെയും ഗഞ്ചാ കറുപ്പുവിനെയും അവര്‍ക്കിടയില്‍ ഒരു സാഹിത്യകാരനായ ഇന്ദിരാ പാര്‍ഥസാരഥിയെയും ഒരേപോലെ കണക്കാക്കി 'കലൈമാമണി' ബിരുദം നല്‍കും. ഇത്തരമൊരു വൃത്തികേട് ലോകത്തിന്റെ മറ്റേതെങ്കിലും മൂലയില്‍ നടക്കുമോ? ഇങ്ങനെ 'പുകഴ്‌പെറ്റ' കലൈമാമണി ബിരുദം ഹോര്‍ഹേ സാന്‍ഹിനോസിനെപ്പോലെയുള്ള സിനിമാജീനിയസ്സുകളെ ചെന്നൈയിലേക്ക് ക്ഷണിച്ചുകൊണ്ടുവന്ന് 'കലൈഞ്ജര്‍ കയ്യാല്‍' കൊടുക്കാമെന്നാണോ കമല്‍ കരുതുന്നത്? പാവം, എനിക്ക് ആ നഗ്‌നനനായ രാജാവിനെയാണ് ഓര്‍മവരുന്നത്. 

കമല്‍ ഇപ്പോള്‍ ഏകദേശം ജയലളിതയെപ്പോലെ ആയിയെന്നാണ് എനിക്ക് തോന്നുന്നത്. ജയലളിതയെ ആര്‍ക്കും പാര്‍ട്ടിക്കുള്ളില്‍ നിന്ന് വിമര്‍ശിക്കാന്‍ പറ്റില്ല. വിമര്‍ശിക്കുന്നവന്‍ ശത്രുവാണെന്നാണ് ആ പാര്‍ട്ടിയിലെ നിയമം. അതിനും പുറമെ എല്ലാവരും അവരെ പുരട്ചി തലൈവി എന്നേ വിളിക്കാവൂ, അങ്ങനെയേ ചിന്തിക്കാവൂ. അതുപോലെ കമലിനെയും ആരും വിമര്‍ശിക്കാന്‍ പാടില്ല. വിമര്‍ശിച്ചാല്‍ അയാള്‍ കമലിന്റെ ശത്രുവാണ്. കമലിന്റെ സിനിമയിലുള്ള കഴിവ് മനസ്സിലാക്കാന്‍ കഴിയാത്ത വിഡ്ഢി. അദ്ദേഹത്തെ ഉലകനായകന്‍ എന്നേ കരുതാന്‍ പാടുള്ളൂ. അങ്ങനെ കരുതാത്തവര്‍ക്ക് എന്തോ മോശപ്പെട്ട ഉദ്ദേശ്യമുണ്ട്. ഇതാണ് കമലിന്റെ ഇപ്പോഴത്തെ സ്ഥിതി. കമലിനെ മനോരമയും കരുണാനിധിയും രജനിയുമാണ് സ്റ്റേജില്‍ വെച്ച് ഉലകനായകന്‍ എന്ന് പുക്‌ഴത്തിയത്. ഇവര്‍ക്ക് ലോ കസിനിമയെന്താണെന്നറിയാം? ഇവര്‍ ഒറ്റക്കിരിക്കുമ്പോള്‍ ദശാവതാരത്തെപ്പറ്റി എന്താണ് കരുതുന്നതെന്ന് കമലിന് അറിയാമോ? ('അടപ്പാ, ഇപ്പോള്‍ സമാധാനമായി' എന്നാവും രജനികാന്ത് ചിന്തിച്ചിരിക്കുക) ഈ മുഖസ്തുതി പറയുന്നവര്‍ക്കിടയില്‍ ലോകസിനിമയെപ്പറ്റി അറിയാവുന്ന ഒരേയാള്‍ കമലഹാസനാണ്. അത്തരമാളുകളുടെ ഒരു കൂട്ടം തന്നെ ഉലകനായകനെന്ന് പുകഴ്ത്തുമ്പോള്‍ ആ വാക്ക് പുരട്ചി തലൈവി എന്ന വാക്കിന് സമമാണെന്ന് കമല്‍ മനസ്സിലാക്കേണ്ടേ?

ശാസ്ത്രജ്ഞന്‍ ഗോവിന്ദിന്റെ അപ്പായുടെ പേര് രാമസാമിനായ്ക്കര്‍ എന്നാണ്. ഗോവിന്ദും ഇടയ്ക്കിടക്ക് നാസ്തികം സംസാരിക്കുന്നുണ്ട്. ആദ്യമായി ഈ നാസ്തിക ആസ്തിക തര്‍ക്കങ്ങളെല്ലാം ഇന്ന് കാലഹരണപ്പെട്ടവയാണെന്ന് കമലിന് അറിയില്ല. ഇപ്പോള്‍ ആസ്തികരെല്ലാം തീവ്രവാദികളായി മാറി അന്യമതക്കാരെ വെട്ടിവീഴ്ത്തുകയും അവര്‍ക്കുനേെര ബോംബെറിയുകയുമാണ്. പാവം നാസ്തികര്‍ ഈ ബോംബ് പൊട്ടുന്ന ബഹളങ്ങള്‍ക്കിടയില്‍ തങ്ങളുടെ ജീവന്‍ രക്ഷിക്കാനായി മഞ്ഞമുണ്ടുമുടുത്ത് ബാബയുടെ കൈയില്‍നിന്ന് ആശിര്‍വാദം വാങ്ങുകയാണ്. ഇന്നത്തെ പ്രശ്‌നം മതതീവ്രവാദമാണ് അല്ലാതെ ആസ്തിക നാസ്തിക തര്‍ക്കങ്ങളല്ല എന്നു പോലും കമല്‍ അറിയുന്നില്ല. ഗോവിന്ദിനെപ്പോലെ കമലും ജീവിതത്തില്‍ നാസ്തികവാദം പറയുകയും പെരിയാറും ഭാരതിയുമൊക്കെ തന്റെ ഗുരുസ്ഥാനീയരാണെന്ന് പറയുകയും ചെയ്യുന്ന ആളാണ്. എന്നാല്‍ ഭാരതിയെപ്പറ്റിയും പെരിയാറിനെപ്പറ്റിയും സിനിമയെടുക്കാന്‍ ഒരു ഐഎഎസ്സ് ഓഫീസറായ ജ്ഞാനരാജശേഖരന്‍ വരേണ്ടിവന്നല്ലോ, ഉലക സിനിമയെ അറിഞ്ഞ കമലിന് എന്തുകൊണ്ടാണ് അതിന് കഴിയാഞ്ഞത്?

ഉത്തരേന്ത്യക്കാരായ കേതന്‍ മേത്ത, മീരാ നായര്‍ എന്നിങ്ങനെ പലരും (നീണ്ട പട്ടിക തന്നെയുണ്ട്) ആഗോളതലത്തില്‍ ആഘോഷിക്കപ്പെടുന്നുണ്ട്. എന്തിനാണ് ഉത്തരേന്ത്യയിലേക്ക് പോകുന്നത് തൊട്ടടുത്തുള്ള കേരളത്തില്‍ ജോണ്‍ എബ്രഹാം, അരവിന്ദന്‍, അടൂര്‍ ഗോപാലകൃഷ്ണന്‍ എന്നിങ്ങനെ സീരിയസ്സ് സിനിമയുടെ ഒരു പാരമ്പര്യം തന്നെയുണ്ട്. അവിടെ ഒരു ചെറുപ്പക്കാരന് 50 ലക്ഷം കൊണ്ട് ഒരു സിനിമയെടുത്ത് അത് ഫിലിം ഫെസ്റ്റിവലുകളില്‍ കാണിക്കാന്‍ കഴിയുന്നുണ്ട്. അടുത്ത കാലത്ത് 50 ലക്ഷത്തിനും ഒരുകോടിക്കുമിടയില്‍ ചെലവ് ചെയ്തു നിര്‍മിച്ച പല സീരിയസ്സ് മലയാള സിനിമകളും കാണാനിടയായി. പ്രസിദ്ധരായ നടീനടന്മാരാണ് ഇവയിലും അഭിനയിക്കുന്നത്. വെള്ളക്കാര്‍ പണ്ട് തങ്ങളുടെ ആഗോളപ്രശസ്തമായ അവാര്‍ഡുകള്‍ കേരളത്തിലെയും ബംഗാളിലെയും സിനിമകള്‍ക്ക് നല്‍കുകയാണ് പതിവ്. എന്നാല്‍ ഇപ്പോള്‍ കേരളത്തിലും ബംഗാളിലും ആ വെള്ളക്കാരെ ക്ഷണിച്ചുവരുത്തി ആദരിക്കുകയാണ്. തിരുവനന്തപുരത്ത് നടക്കുന്ന ഫിലിം ഫെസ്റ്റിവല്‍ കാന്‍ ഫിലിം ഫെസ്റ്റിവല്‍ പോലെ ലോകത്തിലെങ്ങും ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. കഴിഞ്ഞ വര്‍ഷം പ്രസിദ്ധ ചിലിയന്‍ സംവിധായകനായ ലിത്തിന്‍ തിരുവനന്തപുരം ഫിലിംഫെസ്റ്റിവലിന് വന്നിരുന്നു. ഇദ്ദേഹം ലോക സിനിമയില്‍ ഒരു legend ആയി കണക്കാക്കപ്പെടുന്ന ആളാണെന്ന് കമലിന് നന്നായിട്ടറിയാം. 

എന്നാല്‍ തമിഴ് സിനിമയും ലോക നിലവാരത്തിലേക്ക് പതുക്കെ പതുക്കെ ഉയര്‍ന്നു വരുന്നുണ്ട്. ബദല്‍ സിനിമയുടെ വക്താക്കളായ ശെല്‍വരാഘവന്‍, അമീര്‍, ബാലാജി ശക്തിവേല്‍, വസന്തബാലന്‍, ചിമ്പുദേവന്‍ തുടങ്ങിയ പലരും ഇന്ന് തമിഴ് സിനിമയെ ഗൗരവമായ ദിശയിലേക്കാണ് നയിച്ചുകൊണ്ടിരിക്കുന്നത്. ഇവര്‍ക്ക് പുറമേ ജനപ്രിയ സിനിമയിലെ ഗൗതം മേനോന്‍, മിഷിന്‍ മുതലായവരും അവരുടെ സിനിമകളെ കലാപരമായ അനുഭവം തരുന്ന രീതിയില്‍ മാറ്റിക്കൊണ്ടിരിക്കുകയാണ്. 'അഞ്ജാതെ' എന്ന പടത്തില്‍ മിഷിന്‍ പ്രേക്ഷകരെ മൂന്ന് മണിക്കൂര്‍ നേരത്തേക്ക് വീര്‍പ്പടക്കി കസേരത്തുമ്പിലിരുത്തുന്നു. കമലിന് സിനിമയുടെ ഈ അടിസ്ഥാനതത്ത്വമറിയില്ല. ഒന്നേമുക്കാല്‍ മണിക്കൂര്‍ സമയം ലോകത്തെ മുഴുവനും നശിപ്പിക്കാന്‍ കഴിവുള്ള വൈറസ്സുള്ള ഡബ്ബയുമായി ശാസ്ത്രജ്ഞന്‍ കമലും വില്ലന്‍ കമലും അലയുന്നത് കാണുമ്പോള്‍ പലപ്പോഴും കോട്ടുവായിടാനും ചിലപ്പോഴൊക്കെ കരയാനുമാണ് തോന്നുന്നത്. ഭയങ്കരമായ ബോറടിപ്പിച്ച ചേസിങ്ങ് സീനുകളാണവ.
ഒരേ കഥയുടെ ഇഴകള്‍ ചിദംബരം, ന്യൂയോര്‍ക്ക്, ടോക്കിയോ എന്നീ മൂന്ന് വ്യത്യസ്ത രാജ്യങ്ങളിലുള്ള സ്ഥലങ്ങളിലുമായി ബന്ധപ്പെട്ടതാണെന്ന് പറയാന്‍ ശ്രമിച്ച് ഒരു വേവാത്ത അവിയല്‍ തരികയാണ് കമല്‍. 

എന്നാല്‍ അദ്ദേഹം ചില വര്‍ഷങ്ങള്‍ക്ക് മുമ്പ് എനിക്ക് പരിചയപ്പെടുത്തിയ Alejandro Gonzalez Inarittu വിന്റെ (അമറോസ് പറോസിന്റെ സംവിധായകന്‍) അടുത്തകാലത്ത് വന്ന സിനിമയായ ഏമയവാ (2006) നോക്കൂ. മൊറാക്കോ, ജപ്പാന്‍, മെക്‌സിക്കോ, അമേരിക്ക എന്നീ നാല് വ്യത്യസ്ത രാജ്യങ്ങളില്‍ വ്യത്യസ്ത പശ്ചാത്തലത്തില്‍ ജീവിക്കുന്ന മനുഷ്യരെ എങ്ങനെ ഒരേ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ എങ്ങനെ ആ നാല് രാജ്യങ്ങളിലെയും സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ സംഭവങ്ങളുമായി ബന്ധിപ്പിച്ച് ഒരു രാഷ്ട്രീയ സിനിമയായി എടുക്കാമെന്ന് തെളിയിച്ചിരിക്കുകയാണ് ഗോണ്‍സാലസ്. ടോക്കിയോവിലെ ഒരു പതിനെട്ടുകാരിയുടെ പ്രശ്‌നവും മൊറൊക്കോവിലെ ഏതോ കുഗ്രാമത്തില്‍ താമസിക്കുന്ന പത്തുവയസ്സുകാരന്റെ പ്രശ്‌നവും ന്യൂയോര്‍ക്കില്‍ ജീവിക്കുന്ന ഒരു കുടുംബത്തെ എങ്ങനെയാണ് ബാധിക്കുന്നത് എന്ന് അത്ര കൃത്യമായി കാണിക്കുന്നു അദ്ദേഹം. എന്നാല്‍ കമലിന് ഇവിടത്തെ ഒരു ദളിതനെയും മുസ്‌ലിമിനെയും പോലും ശരിക്ക് കാണിക്കാന്‍ അറിയില്ല. 

അവസാനമായി ഒന്ന്, ഇതൊരു ഏഷ്യന്‍ വെള്ളക്കാരന്‍ പറഞ്ഞതാണ്. കമലിന്റെ പത്ത് വേഷങ്ങളെപ്പറ്റി കേട്ടയുടനെ ജാക്കി ചാന്‍ 'തമിഴ് സിനിമയില്‍ നടന്മാര്‍ക്ക് അത്ര പഞ്ഞമാണോ?' എന്ന് ചോദിച്ചത്രേ.ഈ സിനിമ യഥാര്‍ഥ വെള്ളക്കാരന്‍ കണ്ടാല്‍ എന്തുപറയുമെന്ന് ആലോചിക്കുമ്പോള്‍ ഭയം തോന്നുന്നു..

Tuesday, 8 May 2012

വിധവ - ദേവകി നിലയങ്ങോട്‌

ദേവകി നിലയങ്ങോട്‌
Posted on:17 Mar 2012


വി.ടി. ഭട്ടതിരിപ്പാടിന്റെ പത്‌നി ശ്രീദേവി അന്തര്‍ജനത്തിന്റെ അനുജത്തിയും വിധവയുമായ ഉമാ അന്തര്‍ജനത്തെ 1934 സപ്തംബര്‍ 13-നാണ് എം.ആര്‍.ബി. വിവാഹം ചെയ്തത്. ചരിത്രപ്രസിദ്ധമായിരുന്നു ആ വിവാഹം. നമ്പൂതിരിമാരില്‍ യാഥാസ്ഥിതികരെ ഇളക്കിമറിച്ച ഒരു ആചാരവിപ്ലവം. എനിക്കന്ന് ആറോ ഏഴോ വയസ്സേ ഉള്ളൂ. അതുകഴിഞ്ഞ് എട്ടോ ഒമ്പതോ വര്‍ഷം കഴിഞ്ഞാണ് ഈ ദമ്പതികളെ ഞാന്‍ നേരില്‍ കാണുന്നത്. ശുകപുരത്തുവെച്ചു നടന്ന യോഗക്ഷേമസഭയുടെ സമ്മേളനത്തിലായിരുന്നു അത്. വളരെയേറെ പറഞ്ഞും പ്രേരിപ്പിച്ചുമാണ് ഉമാ അന്തര്‍ജനം പുനര്‍വിവാഹത്തിന് സമ്മതിച്ചതത്രെ. പക്ഷേ, യോഗക്ഷേമസഭയുടെ സമ്മേളനത്തില്‍വെച്ച് കണ്ടപ്പോള്‍ വളരെ ആത്മവിശ്വാസമുള്ള ഉത്സാഹവതിയായ ഒരു സ്ത്രീയായി അവര്‍ മാറിക്കഴിഞ്ഞിരുന്നു.

വിധവാവിവാഹം എം.ആര്‍.ബി.യോടുകൂടി അവസാനിച്ചില്ല. നടന്‍, കവി എന്നീ നിലകളില്‍ പ്രസിദ്ധനായ പ്രേംജിയും സഹോദരന്റെ മാര്‍ഗം പിന്തുടര്‍ന്നു. അദ്ദേഹം പരിയാരത്ത് കുറിയേടത്തെ ആര്യാ അന്തര്‍ജനം എന്ന വിധവയെ വിവാഹംചെയ്തു. അദ്ഭുതം! എം.ആര്‍. ബി. ദമ്പതികളോടൊപ്പം പ്രേംജിയും വധുവും അന്ന് ശുകപുരം സഭാ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു.

നാല്പതുകളുടെ അവസാനംവരെ യോഗക്ഷേമസഭയുടെയും അതിന്റെ സ്ത്രീവിഭാഗത്തിന്റെയും വേദികളില്‍ ചെറിയ നിലയില്‍ ഞാന്‍ പ്രവര്‍ത്തിച്ചിരുന്നു. എന്നാല്‍ ഇവരെയൊഴികെ, വിധവാവിവാഹം ചെയ്ത വേറെ ദമ്പതികളെയാരെയും ഞാന്‍ കണ്ടുമുട്ടുകയുണ്ടായിട്ടില്ല. യോഗക്ഷേമസഭയുടെ പ്രവര്‍ത്തനംമൂലം വൃദ്ധവിവാഹം ഏതാണ്ട് അവസാനിച്ചുകഴിഞ്ഞിരുന്നു. അപ്ഫന്മാര്‍ സ്വജാതിയില്‍ നിന്ന് വിവാഹം കഴിക്കാന്‍ തുടങ്ങി. അങ്ങനെ സമുദായത്തില്‍ വിധവകളുടെ എണ്ണം ഗണ്യമായി കുറഞ്ഞു. പുനര്‍വിവാഹം ചെയ്തില്ലെങ്കിലും താരതമ്യേന ഭേദപ്പെട്ട അവസ്ഥയില്‍ വിധവകള്‍ക്ക് കുടുംബത്ത് ജീവിക്കാം എന്ന അവസ്ഥ വന്നതാവാം വേറൊരു കാരണം.
എന്നാല്‍ ഈ മാറ്റങ്ങള്‍ വരുന്നതിനുമുമ്പ്, എന്റെ കുട്ടിക്കാലത്ത്, ഇരുപതുകളിലും മുപ്പതുകളിലും അതായിരുന്നില്ല സ്ഥിതി. എന്റെ പിറന്ന ഇല്ലമായ പകരാവൂരില്‍ ഞാന്‍ കണ്ട വിധവകളുടെ ജീവിതങ്ങള്‍ എത്രയോ കഠിനവും ദയനീയവുമായിരുന്നു. പകരാവൂരില്‍ എന്റെ അച്ഛന്റെ ഒരമ്മായി പാര്‍ത്തിരുന്നു. അച്ഛന്‍ കൃഷ്ണന്‍ സോമയാജിപ്പാടിന്റെ അമ്മാമനായിരുന്നു പുല്ലാന്നപ്പള്ളി അമ്മാമന്‍. എഴുപതു വയസ്സു കഴിഞ്ഞിട്ടും അദ്ദേഹം രണ്ടുതവണകൂടി വേട്ടു. ആദ്യഭാര്യയിലുണ്ടായിരുന്ന തന്റെ രണ്ടു പെണ്‍മക്കളെ വേളികഴിച്ച് കൊടുക്കാന്‍ വേണ്ടിയായിരുന്നു ആ രണ്ടു വിവാഹങ്ങളും. അങ്ങനെ വിവാഹം

ചെയ്തു കൊണ്ടുവന്ന രണ്ടു സ്ത്രീകളിലും അദ്ദേഹത്തിന് സന്തതികളുണ്ടായില്ല. താമസിയാതെ അദ്ദേഹം മരിച്ചു. ഈ അമ്മായിമാരിലൊരാള്‍ വളരെക്കാലം പകരാവൂരില്‍ കഴിഞ്ഞു. കുട്ടികള്‍ക്ക് ചോറുകൊടുക്കാനും അവരുടെ തലമുടി ചീകിക്കെട്ടാനും സഹായിച്ച് അവര്‍ അവിടെ താമസിച്ചു. അന്ന് പകരാവൂര് വന്ന് വെക്കാന്‍ താമസിച്ചിരുന്ന വേറെ മൂന്നുനാല് വിധവകളായ അന്തര്‍ജനങ്ങളുമുണ്ടായിരുന്നു. മംഗളമായ ചടങ്ങുകളിലൊന്നും പെടാതെ നോക്കിയും ആരുടെയും കണ്‍വെട്ടത്തു വരാതെയും വിധവകള്‍ക്ക് വിധിച്ചിട്ടുള്ള ചടങ്ങുകള്‍ അനുഷ്ഠിച്ചുംകൊണ്ട് അവര്‍ അവിടെ കഴിഞ്ഞു.

നമ്പൂതിരിമാരുടെ ഇടയില്‍ വിധവയോളം ദുശ്ശകുനമായി മറ്റൊന്നില്ല. നെടുമംഗല്യം ഇല്ലാത്തവളെ ആര്‍ക്കും വേണ്ട. 'കഴുത്തില്‍ ചരടില്ലാത്തത്' എന്നാണ് വിധവയെ വിളിക്കുക. ഒരു നല്ല കാര്യത്തിലും കഴുത്തില്‍ ചരടില്ലാത്തവളെ കണ്ടുപോകരുത്. അന്നൊക്കെ പല പെണ്‍കുട്ടികളും നന്നെ കുട്ടിക്കാലത്തുതന്നെ വിധവയായിപ്പോകും. ഞാന്‍ വിവാഹം കഴിഞ്ഞെത്തിയ നിലയങ്ങോട് ഇല്ലത്തെ പാപ്തിവല്യമ്മ ഒമ്പതുവയസ്സിലാണ് അവിടെ വധുവായി എത്തിയത്. പതിനാറു വയസ്സില്‍ ഭര്‍ത്താവ് മരിച്ചു. പാപ്തിവല്യമ്മയുടെ കൂട്ടുകാരി സാവിത്രി പത്തുവയസ്സില്‍ വിവാഹിതയായി. ഭര്‍ത്താവിന് പതിമൂന്ന് വയസ്സ്. രണ്ടുവര്‍ഷമേ അവരുടെ 'വിവാഹജീവിതം' ഉണ്ടായിരുന്നുള്ളൂ. വിവാഹജീവിതം എന്നുപറഞ്ഞാല്‍ ചാടിയും കളിച്ചും ഒക്കെ നീണ്ടുനിന്ന ഒരു കുട്ടിക്കളി. രണ്ടുവര്‍ഷം കഴിഞ്ഞപ്പോള്‍ കളിക്കൂട്ടുകാരന്‍ മരിച്ചു. ടൈഫോയ്ഡായിരുന്നു രോഗം. ടൈഫോയ്ഡിന് അന്നൊന്നും ചികിത്സയില്ല. തറവാട്ടിലെ ജോലിയെല്ലാം ചെയ്ത് പിന്നീട് അറുപത്തഞ്ചുകൊല്ലം അവര്‍ വിധവയുടെ ജീവിതം നയിച്ചു.

നമ്പൂതിരിമാരുടെ ഇടയില്‍ വിവാഹക്രിയയ്ക്കുശേഷം കുടിവെപ്പ് എന്നൊരു ചടങ്ങുണ്ട്. ഭര്‍ത്താവിന്റെ വീട്ടിലേക്കുള്ള ഗൃഹപ്രവേശമാണത്. വേളിയും കുടിവെപ്പും സാധാരണ അടുത്തടുത്താവുമെങ്കിലും ചിലപ്പോള്‍ അവയ്ക്കിടയില്‍ ഒരിടവേള വന്നുവെന്നും വരാം. എന്റെ പരിചയത്തില്‍പ്പെട്ട ഒരു പെണ്‍കുട്ടിയുണ്ടായിരുന്നു. വിവാഹ ക്രിയ കഴിഞ്ഞ് ഒരുമാസം കഴിഞ്ഞായിരുന്നു കുടിവെപ്പ് നിശ്ചയിച്ചിരുന്നത്. എന്നാല്‍ കുടിവെപ്പ് നടക്കുന്നതിനുമുമ്പ് ഭര്‍ത്താവ് മരിച്ചു. വേളി കഴിഞ്ഞാല്‍ പെണ്‍കുട്ടിക്ക് പിറന്ന വീട്ടില്‍ സ്ഥാനമില്ല. കുടിവെപ്പ് നടത്താനും കഴിയില്ല. എന്തുചെയ്യും? വൈദികന്‍ തലപുകഞ്ഞാലോചിച്ചിരിക്കണം. ഒടുക്കം രണ്ടുമൂന്ന് അന്തര്‍ജനങ്ങള്‍ കുട്ടിയേയുംകൊണ്ട് ഭര്‍ത്തൃഗൃഹത്തിലെത്തി. അമംഗള മുഹൂര്‍ത്തമായ ത്രിസന്ധ്യയ്ക്ക് അടുക്കളവാതില്‍ കാല്‍കൊണ്ട് ചവുട്ടിത്തുറന്ന് കുട്ടിയെ അതിനകത്താക്കി തിരിച്ചുപോന്നു. ആരും ആ പെണ്‍കുട്ടിക്ക് നെയ്‌വിളക്ക് കൊളുത്തി കാണിച്ചില്ല. മരിക്കുംവരെയുള്ള ഇരുട്ടില്‍ അവള്‍ കഴിഞ്ഞു.
ഭര്‍ത്താവ് മരിക്കുന്നത് ഭാര്യയുടെ ജാതകദോഷംകൊണ്ടാണ് എന്നാണ് അന്നത്തെ വിശ്വാസം. അതുകൊണ്ട് വിധവ എന്നാല്‍ ഒരപരാധിനിയാണ്. കുറ്റംചെയ്ത ഒരാളെ നോക്കുമ്പോലെയാണ് എല്ലാവരും അവളെ കാണുന്നത്. ഭര്‍ത്താവ് മരിച്ച നിമിഷംതൊട്ടു തുടങ്ങും അത്.
ഭര്‍ത്താവ് മരിച്ചാല്‍ ഉടനെ സ്വന്തം മകനോ അല്ലെങ്കില്‍ സപത്‌നി യുടെ മകനോ വന്ന് താലി അറുത്ത് വാങ്ങുന്നതാണ് ആദ്യത്തെ ചടങ്ങ്. മകന്‍ വന്ന് നമസ്‌കരിച്ചശേഷം താലി ചോദിക്കുന്നു. മകനായതുകൊണ്ടു മാത്രം ശപിക്കാതെ അവള്‍ അത് ഊരിക്കൊടുക്കുന്നു. തന്റെ കൊലപാതകക്കുറ്റത്തിന് മാപ്പിരക്കത്തക്കവണ്ണം അവര്‍ ഭര്‍ത്താവിന്റെ കാല്‍പ്പടങ്ങള്‍ സ്വന്തം ശിരസ്സില്‍വെച്ച് നമസ്‌കരിക്കുന്നു. ചിത കത്തുകയായി. സംസ്‌കാരം കഴിഞ്ഞ് കുളിച്ചുവന്നാല്‍ അവള്‍ക്ക് ഈറന്‍ മാറാനോ പിഴിഞ്ഞുടുക്കാനോ അനുവാദമില്ല. മുണ്ടിന്റെ അറ്റം കൊണ്ട് തലയും ശരീരവും ഒന്നു തുടയ്ക്കാം. കോരിച്ചൊരിയുന്ന കര്‍ക്കടകമഴയിലായാലും ഈ മുങ്ങി ഒഴുകാലെതന്നെവേണം അവളുടെ നില്പ്പ്. ഈറന്‍ചേലയുമായി അവള്‍ ചെന്നിരിക്കേണ്ടത് ജനലുകള്‍ അടച്ച, ഏറെക്കുറെ ഇരുണ്ട ഒരു അറയിലാണ്. അവളെ ആരും കണ്ടുപോകരുത്. പത്തുദിവസം, അതായത് പുല പോകുന്നതു വരെ അവള്‍ ആ മുറിയില്‍ അതേ വസ്ത്രവുമായി കഴിയണം. ഈ പത്തുദിവസവും ഭക്ഷണം ഒരുനേരം മാത്രമേ പാടുള്ളൂ. അതും പാകം ചെയ്ത ഭക്ഷണം പാടില്ല. കനലില്‍ ചുട്ട കായ, ചുട്ട കിഴങ്ങ്, പഴം, വെള്ളം ഇവയാണ് ഭക്ഷണം. ഉപ്പു കൂട്ടരുത്. ദിവസം മൂന്നുതവണ കുളത്തില്‍പോയി മുങ്ങണം. മുങ്ങിവന്നാല്‍ കിടക്കുന്നത് വെറും നിലത്താണ്. എന്റെ കുട്ടിക്കാലമാവുമ്പോഴേക്ക് നിലത്തുവിരിച്ച ഓലത്തകിടില്‍ കിടക്കാം എന്നായി. നാലുകെട്ടിലെ വടക്കേ അറയില്‍ രണ്ടു മൂന്നു സ്ത്രീകള്‍ ശപിക്കപ്പെട്ട ആ ദിവസങ്ങള്‍ ഈറനും ക്ഷീണവും വിശപ്പും അവശതയുമായി തള്ളിനീക്കുന്നു. ഒരുപക്ഷേ ഇനി അവരില്‍ സാപത്‌ന്യത്തിന്റെ പോര് മാത്രം ഇല്ലാതായേക്കും.

പത്തു പുലയും പിണ്ഡച്ചടങ്ങുകളും കഴിഞ്ഞാല്‍ മക്കളോടൊപ്പം അവര്‍ക്കും ഒരുകൊല്ലം 'ദീക്ഷ' വേണം. ദീക്ഷാകാലം കഴിഞ്ഞാല്‍ അമ്പലത്തിലേക്ക് പോകാം. പക്ഷേ, മംഗളകര്‍മങ്ങളിലൊന്നും പ്രവേശനമില്ല. വിവാഹങ്ങള്‍ക്കു പോകാം. വിഭവസമൃദ്ധമായ ഭക്ഷണം കഴിക്കാമല്ലോ. എന്നാല്‍ കുടിവെപ്പില്‍ പങ്കെടുക്കരുത്. നാലിറയത്തെ തിരക്കില്‍ എങ്ങനെയോ കുടിവെപ്പു നടക്കുന്ന മുറ്റത്തേക്ക് വീണുപോയ ഒരു അന്തര്‍ജന വിധവ കേട്ട ശകാരത്തിനും അനുഭവിച്ച അപമാനത്തിനും ഞാന്‍ സാക്ഷിയാണ്. വിവാഹം കഴിഞ്ഞാല്‍ പിന്നെ പെണ്‍കുട്ടി താമസിക്കേണ്ടത് ഭര്‍ത്തൃഗൃഹത്തിലാണ്. ഭര്‍ത്താവ് മരിക്കുന്നതോടെ അവര്‍ തീര്‍ത്തും അനാഥയാവുമെങ്കിലും പിറന്ന ഇല്ലത്തേക്ക് പോകാന്‍ അനുവദിക്കപ്പെടുന്നത് വളരെ വിരളമാണ്. ഇല്ലത്ത് അച്ഛനോ അമ്മയോ സഹോദരനോ ഉണ്ടെങ്കില്‍പ്പോലും അവര്‍ ഈ 'കൊടുത്ത' സ്ത്രീയോട് വലിയ അനുതാപമൊന്നും കാണിക്കുകയില്ല. 'അതിന്റെ തലേലെഴുത്ത് അങ്ങനെയായി' എന്ന് നിസ്സംഗതയോടെ ഇരിക്കുകയേയുള്ളൂ. വിധവയുടെ അവസ്ഥ ഇത്ര കഠിനമായതുകൊണ്ടാകാം അന്തര്‍ജനങ്ങളുടെ പ്രാര്‍ഥനകളും നോല്‍മ്പു നോക്കലുകളും പൂജകളും ഒക്കെ നെടുമംഗല്യം ഉണ്ടാവാന്‍ മാത്രമായിരുന്നു. അന്നൊക്കെ സുമംഗലിയായി ഇരിക്കുക എന്നതാണ് ഒരു അന്തര്‍ജനത്തിന്റെ ഏറ്റവും വലിയ ഭാഗ്യം. ചരടുപിടിച്ച് പഞ്ചാക്ഷരം ജപിക്കലാണ് പ്രധാന ഒഴിവുനേര കര്‍മം. തമിഴ് ബ്രാഹ്മണ സ്ത്രീകളുടെ ഇടയില്‍ വിധവയുടെ അവസ്ഥ ഇത്ര കഠിനമല്ലെന്ന് തോന്നുന്നു. വിധവ മുടി മുറിച്ച് തല മുണ്ഡനം ചെയ്യുന്നതായിരുന്നു അവരുടെ ഇടയില്‍ ഏറ്റവും ദയനീയമായ കാഴ്ച. വൈധവ്യം അവര്‍ക്കും വലിയ അമംഗളംതന്നെ. 'മൊട്ടച്ചി അമ്യാര്‍' ഒരു നല്ല ശകുനവും അല്ല. എന്നാല്‍ ഘോഷാസമ്പ്രദായം അവര്‍ക്കിടയില്‍ ഇല്ലാതിരുന്നതുകൊണ്ട് വീട്ടില്‍ അടച്ചിടേണ്ട കാര്യമുണ്ടായിരുന്നില്ല. പട്ടിണിവ്രതങ്ങളും ഇത്രയധികം ഉണ്ടായിരുന്നുവോ എന്നു സംശയം. വിധവയാകുന്നതോടെ വേഷാലങ്കാരങ്ങളിലും വ്യത്യാസം വരുന്നു. ചന്ദനം പിന്നീട് ഉപയോഗിക്കരുത്. ഭസ്മം നനച്ച് കുറിയിടുകയേ ആകാവൂ. വിരലില്‍ അണിയുന്ന മോതിരമാണ് അനുവദിക്കപ്പെട്ട ഒരേയൊരാഭരണം. പിണ്ഡം വെയ്ക്കുമ്പോള്‍ പവിത്രമോതിരം വിരലില്‍ വേണം. അത് പിന്നീട് എന്നും അണിയാം. വസ്ത്രത്തിന്റെ കാര്യത്തിലോ? പൊതുവില്‍ അന്തര്‍ജനങ്ങള്‍ക്ക് ആഘോഷമായ വസ്ത്രവൈവിധ്യ മൊന്നും ഇല്ല. സുമംഗലികളുടെയും വിധവകളുടെയും വസ്ത്രത്തിന് കരയില്‍ നേരിയ വ്യത്യാസമേ ഉണ്ടായിരുന്നുള്ളൂ. വേപ്പിലച്ചുട്ടിയുള്ളത് സുമംഗലികള്‍ക്കും എഴുത്താണിക്കരയുള്ളത് വിധവകള്‍ക്കും എന്നാണ്. കര പേരിനു മാത്രമേയുള്ളൂ. സുമംഗലികള്‍ക്ക് ഈ വേപ്പിലച്ചുട്ടിയുള്ള ശീലയ്ക്കു പുറമെ ഒരു കസവുകരപ്പുടവയും പുറത്തിറങ്ങുമ്പോള്‍ പുതയ്ക്കാന്‍ ഒരു വലിയ മല്ലുമുണ്ടും (ചേലപ്പുതപ്പ്) കൂടിയുണ്ട്. ഈ വകകള്‍ ഒന്നും വിധവയ്ക്കില്ല. ഈ വിധത്തിലുള്ള രണ്ടു തരം വസ്ത്രങ്ങളും വേണ്ട എണ്ണം തയ്യാറാക്കി പട്ടാമ്പിയിലെ വസ്ത്ര വ്യാപാരിയായ വീരമണി സ്വാമിയാണ് ഒരു കാളവണ്ടിയില്‍ പകരാവൂര് എത്തിച്ചിരുന്നത്. വര്‍ഷത്തിലൊരിക്കല്‍ ഇല്ലത്തു വന്നുപോയ ആ കാളവണ്ടി എനിക്കിപ്പോഴും ഓര്‍മയുണ്ട്. പട്ടാമ്പിയിലെ വീരമണി അതിനിടയ്ക്ക് വലിയ സ്ഥാപനമായും വളര്‍ന്നു.

എനിക്ക് രണ്ടു വയസ്സുള്ളപ്പോഴാണ് എന്റെ അച്ഛന്‍ മരിച്ചത്. എനിക്ക് തിരിച്ചറിവു വന്ന പ്രായം മുതല്‍ എന്റെ അമ്മയെയും വിധവയായാണ് കണ്ടിട്ടുള്ളത്. ചിട്ടയോടെ ഉപവാസങ്ങളും വ്രതങ്ങളും അനുഷ്ഠിച്ചാണ് അമ്മ കഴിഞ്ഞുപോന്നത്. എല്ലാ ഏകാദശി നാളുകളിലും അമ്മ പൂര്‍ണമായും ഉപവസിച്ചുപോന്നു. വല്ലപ്പോഴും വരുന്ന ശ്രാവണദ്വാദശിക്ക് ഏകാദശിയും ദ്വാദശിയുമായി രണ്ടുദിവസം ജലപാനംപോലും ഉപേക്ഷിച്ച് ഉപവസിച്ച് അമ്മ തളരുന്നത് എനിക്ക് ഓര്‍മ യുണ്ട്. ഇത്ര ക്ഷീണിച്ചിട്ടും ത്രയോദശി നാളില്‍ കുളിച്ച് നാലമ്പലം തൊഴുതുവന്ന് വിഷ്ണുപൂജ കഴിഞ്ഞതിനുശേഷം മാത്രമേ അമ്മ ജലപാനം ചെയ്തുള്ളൂ. തുടര്‍ച്ചയായ ഉപവാസംകൊണ്ട് തൊണ്ട വരണ്ടുപൊട്ടിയിരിക്കും. എന്നാലും മറ്റു വിധവകളുടെ ജീവിതവുമായി താരതമ്യം ചെയ്യുമ്പോള്‍ അമ്മയുടെ വൈധവ്യം അത്രമാത്രം ക്ലേശകരവും അവമാനിതവുമായിരുന്നില്ല. അതിനു കാരണം കുടുംബത്തിലും നാട്ടിലും അമ്മയ്ക്ക് കിട്ടിക്കൊണ്ടിരുന്ന ആദരവും പരിഗണനയും ആയിരുന്നിരിക്കണം. അതാകട്ടെ അമ്മയുടെ വ്യക്തിത്വത്തിന്റെ നേട്ടവുമായിരുന്നു. വളരെ നേരത്തെതന്നെ വൈധവ്യത്തിലേക്ക് എറിയപ്പെട്ട ഈ സ്ത്രീകളില്‍ ചിലപ്പോള്‍ വളരെ ബുദ്ധിമതികളും സുന്ദരികളും ധൈര്യവതികളും ഒക്കെയുണ്ടായിരുന്നു. അവരില്‍ ചിലര്‍ സംസ്‌കൃതം പഠിച്ച് ഭാഗവത സപ്താഹവും മറ്റും നടത്തി ജീവിതം മുന്നോട്ടു കൊണ്ടുപോവുകയും ചെയ്തു. കാരൂരിന്റെ 'പൂവമ്പഴം' എന്ന കഥയിലെ സുന്ദരിയായ അന്തര്‍ജനത്തെ ഓര്‍മ വരുന്നു. സഫലമാകാത്ത വികാരങ്ങള്‍ പലരിലും ഉണര്‍ന്നിരിക്കാം. നാലുകെട്ടിന്റെ തെക്കിനിയില്‍ നമ്പൂതിരിമാര്‍ ഊണുകഴിക്കുന്നതും പെരുമാറുന്നതുമൊക്കെ വടക്കിനിയുടെ അഴികള്‍ക്കിടയിലൂടെ ആ വിധവകള്‍ നോക്കിനില്‍ക്കുന്ന രംഗം എനിക്ക് ഓര്‍മയുണ്ട്. വിധവയുടെ പുനര്‍വിവാഹം എന്ന ആശയം നമ്പൂതിരിമാര്‍ക്കിടയിലെ നവോത്ഥാന പ്രസ്ഥാനത്തിന്റെ ഭാഗമായി വി.ടി.യും കൂട്ടരും മുന്നോട്ടുവെച്ചുവെങ്കിലും അതിന് തയ്യാറായി ഒരു വിധവയും മുന്നോട്ടു വന്നില്ല. അക്കാലത്ത് വി.ടി.യുടെ ഗൃഹത്തില്‍ വിധവയായി വന്ന ഭാര്യാസഹോദരി ഉമയെ ഒരുപാട് ഉപദേശങ്ങള്‍കൊണ്ട് ധൈര്യപ്പെടുത്തിയാണ് വിവാഹത്തിന് സന്നദ്ധയാക്കിയത്. വി.ടി.യുടെ കാര്‍മികത്വത്തില്‍ പ്രധാനപ്പെട്ട സമുദായ രാഷ്ട്രീയനേതാക്കളുടെ സാന്നിധ്യത്തില്‍ 'രസികസദന'ത്തില്‍ വെച്ചായിരുന്നു എം.ആര്‍.ബി. ഉമയെ വിവാഹംചെയ്തത്. തന്റെ മകന്‍ മരിച്ചിട്ട് മൂന്നുദിവസം മാത്രമായിരുന്നിട്ടുകൂടി പ്രസിദ്ധ സാമൂഹ്യപ്രവര്‍ത്തകയായിരുന്ന ആര്യാപള്ളം ഈ സുദിനത്തില്‍ പങ്കെടുക്കാനുള്ള അദ്ഭുതകരമായ ആവേശത്തോടെ വിവാഹത്തിന് എത്തിച്ചേരുകയുണ്ടായി. എനിക്കന്ന് ആറോ ഏഴോ വയസ്സാണ് പ്രായം. ഇല്ലത്തെ താമസക്കാരും വഴിപോക്കരും എന്തോ ആപത്ത് സംഭവിച്ചിരിക്കുന്നു എന്ന അര്‍ഥത്തില്‍ ശപിച്ച് വര്‍ത്തമാനം പറഞ്ഞത് ഓര്‍ക്കുന്നു. അന്തര്‍ജനങ്ങളുടെ ഭാഷയില്‍ അതൊരു തോന്ന്യാസമായിരുന്നു. 'ബാക്കി കാലം ഈശ്വരനെ വിചാരിച്ച് കഴിക്കാതെ ആ ചരടില്ലാത്ത 'ഏട്ഠ' എന്തിനാ ഇങ്ങനെ പുറപ്പെട്ടത്' എന്നും മറ്റും അകത്തുള്ളവര്‍ സദസ്സുകൂടി പറയുന്നതുകേട്ട ഓര്‍മയുണ്ട്.

എം.ആര്‍.ബി.ക്കും പ്രേംജിക്കുമൊക്കെ നമ്പൂതിരിസമുദായം ഭ്രഷ്ട് കല്പിച്ചു. ഇല്ലങ്ങളിലും അമ്പലങ്ങളിലും പ്രവേശനമില്ല. ഞാന്‍ വിവാഹിതയായി നിലയങ്ങോട്ട് എത്തിയപ്പോള്‍ എം.ആര്‍.ബി.യും വി.ടി.യും പത്‌നീസമേതരായി അവിടെ വന്ന് താമസിക്കുക പതിവാണ് എന്നറിഞ്ഞു. ഇല്ലക്കുളങ്ങളില്‍ കുളിക്കാന്‍ കഴിയാതിരുന്ന അവര്‍ നിലയങ്ങോട്ട് സന്തോഷത്തോടെ കുളിച്ച് താമസിച്ചു. അവിടെ വരുന്ന അന്തര്‍ജനങ്ങള്‍ക്ക് ഇവരെ കാണണമെന്നും കാണരുതെന്നും ഉള്ള ഇരട്ട വിചാരമായിരുന്നു. വിവാഹിതരായിട്ടും കഴുത്തില്‍ ചരടില്ലാത്ത ഇവരെ ദൂരെ നിന്ന് ഒളിഞ്ഞുനോക്കി അവര്‍ കൃതാര്‍ഥരായി. യാഥാസ്ഥിതികതയ്ക്ക് വേരറ്റുപോവാന്‍ കാലം കുറച്ചധികം വേണം. വിധവാവിവാഹം ചെയ്ത പ്രേംജിയുടെ ഇളയ മകന്‍ ഇന്ദുചൂഡന്‍ എന്റെ ചെറിയേട്ടന്റെ മകള്‍ മണിയെയാണ് വിവാഹം കഴിച്ചത്. ആ വിവാഹം തീരുമാനിച്ചപ്പോള്‍ മണിയുടെ അമ്മമ്മ മകളോട് പറഞ്ഞുവത്രെ: 'കുട്ടീ, നിനക്ക് വേറെ പെണ്‍മക്കളൊന്നും ഇല്ലല്ലോ. ഒന്നല്ലേ ഉള്ളൂ. എന്നിട്ടാണോ ഒരു ചരടില്ലാത്തതിന്റെ മകനു കൊടുക്കുന്നത്?' ഇരുപത്തെട്ടുകൊല്ലം മുമ്പായിരുന്നു അത്. ഇപ്പോള്‍ ആ അമ്മമ്മ ഇല്ല. ഉണ്ടെങ്കില്‍ അവരും മാറിക്കഴിഞ്ഞിരിക്കും എന്നു തോന്നുന്നു.

(കാലപ്പകര്‍ച്ചകള്‍ എന്ന പുസ്തകത്തില്‍ നിന്ന്)കട : മാതൃഭൂമി ബുക്സ്

Tuesday, 17 January 2012

Mr. Narayanaswamy

irst Rank in State in Secondary School Examination
First Rank in University in Plus Two
First Rank in IIT Entrance Examination
First Rank in All India IIT Computer Science
First Rank in IAS Entrance Examination
First Rank in IAS Training Institute



On passing out from IIT Chennai Mr. Narayanaswamy was offered scholarship by the prestigious Massachusetts Institute of Technology , USA .. He who came from a middle class family believed that he had a moral obligation to give something in return for the lakhs of rupees the government spent on him as an IIT student. He had the intelligence and conviction to realize that this money came also from the poorest of the poor - who pay up the excise duty on textiles when they buy cloth, who pay up customs, excise and sales tax on diesel when they travel in a bus, and in numerous other ways indirectly pay the government. So he decided to join IAS hoping he could do something for the people of this country. How many young men have the will power to resist such an offer from USA ? Narayanaswamy did never look at IAS as a black money spinner as his later life bears testimony to this fact.


After a decade of meritorious service in IAS, today, Narayanaswamy is being forced out of the IAS profession. Do you know why?

A real estate agent wanted to fill up a paddy field which is banned under law. An application came up before Narayanaswamy who was sub collector the, for an exemption from this rule for this plot of land. Upon visiting the site he found that the complaint from 60 poor families that they will face water logging due to the waste water from a nearby Government Medical College if this paddy field was filled up was correct. Narayanswamy came under intense political pressure but he did what was right - refused permission for filling up the paddy field. That was his first confrontation with politicians.

Soon after his marriage his father-in-law closed down a public road to build compound wall for his plot of land. People approached Narayanaswamy with complaint.

When talking with his own father-in-law did not help, he removed the obstructing wall with police help. The result, his marriage broke up.

As district Collector he raided the house of a liquor baron who had defaulted Rupees 11 crores payment to government and carried out revenue recovery. A Minister directly telephoned him and ordered to return the forfeited articles to the house of the liquor baron. Narayanswamy politely replied that it is difficult. The minister replied that Narayanaswamy will suffer.


In his district it was a practice to collect crores of rupees for earthen bunds meant for poor farmers, but which were never constructed. A bill for rupees 8 crores came up before Narayanaswamy. He inspected the bund. He found it very weak and said that he will pass the bill after the rainy season to ensure that the bund served the purpose. As expected the earthen bund was too weak to stand the rain and it disappeared in the rain. But he created a lot of enemies for saving 8 crores public money. The net result of all such unholy activities was that he was asked to go on leave by the government. Later such an illustrious officer was posted as "State Co-Ordinator, Quality Improvement Programme for Schools". This is what the politician will do to a honest officer with backbone - post him in the most powerless position to teach him a lesson. Since he found that nothing can be achieved for the people if he continued with the State Service he opted for central service. But that too was denied on some technical ground.


What will you do when you have a brilliant computer career anywhere in the world you choose with the backing of several advanced technical papers too published in international journals to your credit?


When you are powerless to do anything for the people, why should you waste your life as the Co-Ordinator for a Schools Programme?


Mr. Narayanaswamy is on the verge of leaving IAS to go to Paris to take up a well paid United Nations assignment. The politicians can laugh thinking another obstacle has been removed. But it is the helpless people of this country who will lose - not Narayanaswamy. But you have the power to support capable and honest bureaucra ts like Narayaswamy, G.R.Khairnar and Alphons Kannamthanam who have suffered a lot under self seeking politicians who rule us. You have even the power to replace such politicians with these kind of people dedicated to the country. The question is will you do the little you can do NOW? At least a vote or word in support of such personalities? — with Bibin Soman, Chinjumol Kr, Pavitra Lingraj and Manjusha Sasi.

Saturday, 17 December 2011

കിളിരൂര്‍ ഫയല്‍ പൂഴ്ത്തല്‍ കേസ് എഴുതിത്തള്ളണമെന്ന് പോലീസ്

കിളിരൂര്‍ ഫയല്‍ പൂഴ്ത്തല്‍ കേസ് എഴുതിത്തള്ളണമെന്ന് പോലീസ്
Posted on: 22 Feb 2011

തിരുവനന്തപുരം: ആരോഗ്യമന്ത്രി പി.കെ.ശ്രീമതിയടക്കമുള്ളവര്‍ ചേര്‍ന്ന് സെക്രട്ടേറിയറ്റിലുണ്ടായിരുന്ന കിളിരൂര്‍ ഫയല്‍ പൂഴ്ത്തിയെന്ന കേസ് എഴുതിത്തള്ളണമെന്ന് പോലീസ്. തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേട്ട്-മൂന്ന് കോടതിയിലാണ് കന്‍േറാണ്‍മെന്‍റ് പോലീസ് രണ്ടാംതവണയും ഇക്കാര്യമാവശ്യപ്പെട്ടത്. നേരത്തെ പോലീസിന്റെ ആവശ്യം കോടതി തള്ളിയിരുന്നു. തുടരന്വേഷണത്തിനും ഉത്തരവിട്ടിരുന്നു. ഫയലുകള്‍ മോഷ്ടിക്കപ്പെട്ടൂവെന്ന ആരോപണം വസ്തുതകള്‍ക്ക് നിരക്കുന്നതല്ലെന്ന് തുടരന്വേഷണത്തിലും ബോധ്യപ്പെട്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കഴിഞ്ഞദിവസം പോലീസ് വീണ്ടും കോടതിയെ സമീപിച്ചത്. പോലീസ് റിപ്പോര്‍ട്ട് കോടതി പിന്നീട് പരിഗണിക്കും.

പത്ര-ദൃശ്യമാധ്യമങ്ങളില്‍ വന്ന കഴമ്പില്ലാത്ത വാര്‍ത്തകളെമാത്രം അടിസ്ഥാനമാക്കിയാണ് പരാതിക്കാരനായ അഡ്വ. നെയ്യാറ്റിന്‍കര പി.നാഗരാജിന്റെ ആരോപണങ്ങളെന്ന് പോലീസ് പറയുന്നു. കിളിരൂരിലെ ശാരി എസ്. നായരുടെ ദുരൂഹമരണം സി.ബി.ഐ. അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി കേന്ദ്രത്തിനെഴുതിയ കത്ത്, തുടര്‍ന്നുള്ള ഓര്‍മപ്പെടുത്തലുകള്‍, ശാരിയുടെ അച്ഛന്‍ മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ച നിവേദനം എന്നിവ അടങ്ങിയ ഫയല്‍ പൂഴ്ത്തിയെന്നാണ് നാഗരാജിന്റെ ഹര്‍ജിയില്‍ ആരോപിച്ചിരുന്നത്.

എന്നാല്‍ ഈ രേഖകളുടെ പകര്‍പ്പുകള്‍ ആഭ്യന്തരവകുപ്പിലുണ്ടെന്ന് പോലീസ് പറയുന്നു. യഥാര്‍ഥ രേഖകള്‍ കേന്ദ്ര ആഭ്യന്തരമന്ത്രിക്ക് അയച്ചിട്ടുണ്ട്. സ്മാര്‍ട്ട്‌സിറ്റി ഫയലുകള്‍ കാണാതായി എന്ന ആരോപണവും ശരിയല്ലെന്ന് പോലീസ് കോടതിയെ അറിയിച്ചു.
ആരോഗ്യമന്ത്രി പി.കെ.ശ്രീമതി, രണ്ട് മന്ത്രിപുത്രന്മാര്‍, മുഖ്യമന്ത്രിയുടെ മുന്‍ പൊളിറ്റിക്കല്‍ സെക്രട്ടറിയും രാജ്യസഭാംഗവുമായ കെ.എന്‍.ബാലഗോപാല്‍, മുഖ്യമന്ത്രിയുടെ മുന്‍ പ്രൈവറ്റ് സെക്രട്ടറി എസ്. രാജേന്ദ്രന്‍, കവിയൂര്‍ കേസിലെ പ്രതി ലതാനായര്‍ എന്നിവര്‍ക്കെതിരെയാണ് ഫയല്‍ മോഷണം ആരോപിച്ചിരുന്നത്.

Friday, 16 December 2011

പിണറായി കോടതിയലക്ഷ്യം

തിരുവനന്തപുരം: കോടതിയലക്ഷ്യ ഹര്‍ജിയില്‍ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെതിരെ അന്വേഷണം തുടങ്ങാന്‍ തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാംക്ലാസ്‌ മജിസ്‌ട്രേട്ട്‌ ഫിലിപ്‌ തോമസ്‌ ഉത്തരവിട്ടു.

മജിസ്‌ട്രേട്ടിനെതിരെ പിണറായി നടത്തിയ പരാമര്‍ശങ്ങള്‍ കോടതിയലക്ഷ്യമാണെന്ന്‌ പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടെന്ന്‌ കോടതി പറഞ്ഞു. അന്വേഷണം നേരിടാന്‍ ഏപ്രില്‍ 22ന്‌ പിണറായി കോടതിയില്‍ നേരിട്ട്‌ ഹാജരാകണമെന്ന്‌ മജിസ്‌ട്രേട്ട്‌ നിര്‍ദ്ദേശിച്ചു.

കിളിരൂര്‍ പീഡനക്കേസിലെ ഫയല്‍ പൂഴ്‌ത്തല്‍ ആരോപണത്തില്‍ ആരോഗ്യമന്ത്രി പികെ ശ്രീമതി ഉള്‍പ്പെടെ ആറുപേര്‍ക്കെതിരെ കേസ്‌ രജിസ്റ്റര്‍ ചെയ്യാന്‍ ഉത്തരവിട്ട മജിസ്‌ട്രേട്ടിനെതിരെ പിണറായി നടത്തിയ പരാമര്‍ശങ്ങള്‍ മാന്യമല്ലെന്ന്‌ കോടതി അഭിപ്രായപ്പെട്ടു.

അന്വേഷണത്തിന്‌ ഉത്തരവിട്ട മജിസ്‌ട്രേട്ടിന്‌ സാമാന്യ ബോധമില്ല. ആര്‍ക്കും റാഞ്ചാന്‍ പറ്റുന്ന സംവിധാനമായി കോടതികള്‍ മാറരുത്‌- എന്നിങ്ങനെയാണ്‌ അന്ന്‌ പിണറായി കോടതിയ്‌ക്കും മജിസ്‌ട്രേട്ടിനും എതിരെ പരാമര്‍ശം നടത്തിയത്‌.

പിണറായി കോടതിയലക്ഷ്യം നടത്തിയെന്നാരോപിച്ച്‌ നെയ്യാറ്റിന്‍കര പി നാഗരാജാണ്‌ ഹര്‍ജി നല്‍കിയത്‌. 2008 ഡിസംബര്‍ 10നാണ്‌ ആരോഗ്യമന്ത്രിയ്‌ക്കെതിരെ അന്വേഷണത്തിന്‌ മജിസ്‌ട്രേട്ട്‌ കോടതി ഉത്തരവിട്ടത്‌. ഡിസംബര്‍ 13ന്‌ കണ്ണൂര്‍ സ്‌റ്റേഡിയം കോര്‍ണറില്‍ നടന്ന ഒരു പരിപാടിയ്‌ക്കിടെയാണ്‌ പിണറായി വിവാദ പരാമര്‍ശങ്ങല്‍ നടത്തിയത്‌.
[

കിളിരൂര്‍ ഫയല്‍ പൂഴ്ത്തല്‍ കേസ്: കോടതിയില്‍ സര്‍ക്കാരിന് മൗനം

കിളിരൂര്‍ ഫയല്‍ പൂഴ്ത്തല്‍ കേസ്: കോടതിയില്‍ സര്‍ക്കാരിന് മൗനം
Posted on: 19 Jan 2011


തിരുവനന്തപുരം: കിളിരൂരിലെ ശാരി.എസ്.നായരുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് സെക്രട്ടേറിയറ്റിലുണ്ടായിരുന്ന ഫയലുകള്‍ പൂഴ്ത്തിയെന്ന കേസ് കോടതി പരിഗണിച്ചപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ മൗനം പാലിച്ചു.

ആരോഗ്യമന്ത്രി പി.കെ.ശ്രീമതി, രണ്ട് മന്ത്രിപുത്രന്മാര്‍, മുഖ്യമന്ത്രിയുടെ മുന്‍ പൊളിറ്റിക്കല്‍ സെക്രട്ടറിയും ഇപ്പോള്‍ രാജ്യസഭാംഗവുമായ കെ.എന്‍. ബാലഗോപാല്‍, മുഖ്യമന്ത്രിയുടെ മുന്‍ പ്രൈവറ്റ് സെക്രട്ടറി എസ്. രാജേന്ദ്രന്‍, കിളിരൂര്‍ കേസിലെ പ്രതി ലതാനായര്‍ എന്നിവര്‍ പ്രതിപ്പട്ടികയിലുള്ള കേസിലാണ് സര്‍ക്കാരിന്റെ മൗനം.

ഫയല്‍ പൂഴ്ത്തല്‍ കേസിന്റെ തുടരന്വേഷണ റിപ്പോര്‍ട്ടിന് വേണ്ടിയാണ് കേസ് കോടതി പരിഗണിച്ചത്. ചൊവ്വാഴ്ച കേസ് വിളിച്ചപ്പോള്‍ തുടരന്വേഷണ റിപ്പോര്‍ട്ട് കന്‍േറാണ്‍മെന്റ് പോലീസ് കോടതിയില്‍ സമര്‍പ്പിച്ചില്ല. അന്വേഷണ ഉദ്യോഗസ്ഥനോ, പ്രതിനിധിയോ കോടതിയിലെത്തിയതുമില്ല. പ്രോസിക്യൂഷന്‍ സഹായിയായ കന്‍േറാണ്‍മെന്റ് എ.എസ്.ഐ. മോഹന്‍ കോടതിയില്‍നിന്ന് ഇറങ്ങിപ്പോയി. കോടതിയിലുണ്ടായിരുന്ന സര്‍ക്കാര്‍ അഭിഭാഷകന്‍ കെ. ബാലചന്ദ്രമേനോന്‍ എഴുന്നേറ്റില്ല. റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കൂടുതല്‍ സമയം അനുവദിക്കണമെന്ന് ആവശ്യപ്പെടാന്‍ പോലും സര്‍ക്കാര്‍ അഭിഭാഷകന്‍ തയ്യാറായില്ല.

മാര്‍ച്ച് 30ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേട്ട് എഫ്.അഷിദ നിര്‍ദേശം നല്‍കി.

കിളിരൂര്‍ കേസ് സി.ബി.ഐ. അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി കേന്ദ്രത്തിനെഴുതിയ കത്ത്, ശാരിയുടെ അച്ഛന്‍ മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ച നിവേദനം തുടങ്ങിയവ ഉള്‍ക്കൊള്ളുന്ന ഫയലാണ് അപ്രത്യക്ഷമായത്. മന്ത്രി ശ്രീമതിയടക്കമുള്ളവര്‍ ചേര്‍ന്ന് ഫയല്‍ മുക്കിയെന്നാണ് ആരോപണം.

ഫയല്‍ സെക്രട്ടേറിയറ്റില്‍ തന്നെയുണ്ടെന്നും കേസ് എഴുതിത്തള്ളണമെന്നും കന്‍േറാണ്‍മെന്റ് പോലീസ് നേരത്തെ കോടതിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, അന്വേഷണത്തിലെ പോരായ്മകള്‍ ചൂണ്ടിക്കാട്ടി കോടതി ആവശ്യം നിരസിച്ചു. കഴിഞ്ഞ നവംബര്‍ 20ന് തുടരന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു.

Tuesday, 22 November 2011

Judicial Manipulation of India

Judicial Manipulation of India

Published on: August 25, 2011

The reputation of India’s judiciary, considered overbearing and democratically unaccountable by many, has taken a knock with the publication of a report by Transparency International (TI) called the “Global Corruption Report”.

The report, based on a countrywide survey of “public perceptions and experiences of corruption in the lower judiciary,” conducted by the Centre for Media Studies, finds that a very high 77 percent of respondents believe the Indian judiciary is corrupt.

It says that ‘’bribes seem to be solicited as the price of getting things done”. The estimated amount paid in bribes in a 12-month period it found was around 580 million dollars. ‘’Money was paid to the officials in the following proportions: 61 percent to lawyers; 29 percent to court officials; 5 percent to middlemen.”

“This is a wake-up call not just for India’s legal system, but for society and the state itself”, says Upendra Baxi, a highly regarded Indian jurist, former vice-chancellor of Delhi University, and professor at the University of Warwick in Britain. “It confirms what we have known for years and casts a shadow on the integrity of the judiciary. It also calls for urgent, drastic remedial measures.”

“The report only covers the lower or subordinate judiciary and excludes the judges of the High Courts (of Indian states) and the (national) Supreme Court. There are credible reports that corruption has permeated the higher judiciary too,” said Baxi.

In January 2002, S.P. Bharucha, then India’s chief justice, said that 20 percent of the higher judiciary might be corrupt. In recent years, several upper court judges have been accused of “irregularities”, for instance, in the preferential allotment of valuable land by state governments, and other favors.

The report of the Berlin-based TI should greatly embarrass India’s judiciary, which always takes a sanctimonious stand on corruption. This past March, two judges of the Supreme Court said: “Everywhere, we have corruption. Everybody wants to loot this country. The only solution for this menace is to hang some people on the lamppost so that it acts as a deterrent.”

However, no case of judicial corruption has ever been put on trial in India. Under the Indian system, it is virtually impossible to charge or impeach a judge.

“In India, impeachment is not feasible because it requires a huge (two-thirds) majority in Parliament,” argues Colin Gonsalves, a public interest lawyer with the Human Rights Law Network. “India’s parliamentary elections have produced hung verdicts for years. And it is virtually impossible to muster the numbers necessary for impeaching a judge. In 1993, V. Ramaswamy, a Supreme Court judge, was found culpable by a court committee. But he was politically well-connected and could not be impeached.”

This “freedom” from prosecution and impeachment further compounds the credibility crisis of the judiciary, in particular, the higher judiciary, which in India is a self-appointing entity not answerable to the legislature or executive.

The higher courts of India, shielded from public scrutiny, have increasingly turned conservative. They have recently handed down judgments which abridge or abolish labor rights, dilute environmental regulations, promote Big Business interests, and uncritically support globalization and privatization.

Judicial corruption in India is attributable to a number of factors, including “delays in the disposal of cases, shortage of judges and complex procedures, all of which are exacerbated by a preponderance of new laws”, according to TI.

Says the TI report: “As of February 2006, 33,635 cases were pending in the Supreme Court; 3,341,040 cases in the High Courts; and 25,458 cases in the 13,204 subordinate courts. This vast backlog leads to long adjournments and prompts people to pay to speed up the process. It was estimated: ‘At the current rate of disposal it would take another 350 years for disposal of the pending cases even if no other cases were added’.”

Another factor is the low ratio of judges per one million population. This is as low as 12 to 13 in India, compared to 107 in the U.S., 75 in Canada and 51 in Britain. This high workload encourages delays and adjournments on frivolous grounds. “The judicial system, including judges and lawyers, has developed a vested interest in delays as well as corruption; it promotes a collusive relationship between the different players”, says Baxi. “This works against the public interest and the citizen’s rights. But even more important is the assault on rights that has occurred under the globalizing neoliberal turn made by India’s higher judiciary since the early 1990s.”

He argues that the Supreme Court and many High Courts have redefined their roles: from defenders of human rights and Constitutional freedoms, and guardians of the public interest, to conscious promoters of neo-liberal globalization, with unrestricted freedom for capital and shrunken rights for the ordinary public.

“The tragedy in India”, adds Gonsalves “is that it’s hard to put checks on the judiciary even as it runs amok by appropriating executive powers and interfering with legislative procedures even though the Constitution explicitly bars the procedures’ judicial scrutiny.”

In recent years, the Indian courts have practiced “micro-management” of functions which properly belong to the executive, including specifying which fuel should be used in public buses, how cities should be planned and run, whether or not certain books should be censored, and whether street food should be sold.

The executive and legislature resent and chafe at this. Indeed, a first-rate conflict is brewing between these arms of the state, and the courts. There is a move to demand judicial accountability through a National Judicial Council Bill, which would allow serious investigation of corruption and other misconduct on the part of judges.

However, the Bill remains mired in conflict. The judiciary wants the Council to be manned entirely by judges, to the exclusion of members of the government, and equally important, of civil society. The executive does not.

“There are no easy solutions to the problem of making judges accountable,” argues Baxi. “But some interim partial measures can be tried. One is to appoint judicial ombudsmen from two highly-regarded statutory bodies, the Election Commission and Comptroller and Auditor General (CAG) of India. Nothing prevents the CAG from initiating an independent review of the performance of the judiciary. The CAG could produce highly credible and objective reports and help kick start a process of promoting transparency and accountability.”

It is unclear if India’s executive and Parliament are willing to initiate such an exercise. But observers say that unless corrective steps are taken, the judiciary will continue to defy democratic accountability and intrude into areas outside its domain, even while corruption and denial of justice remain the order of the day.

http://www.indianexaminer.com/judicial-manipulation-of-india.html

Friday, 1 July 2011

ആണ്‍ - പെണ്‍ സൗഹൃദങ്ങള്‍ അത്രയ്ക്ക് അസഹ്യമോ

ആണ്‍ - പെണ്‍ സൗഹൃദങ്ങള്‍ അത്രയ്ക്ക് അസഹ്യമോ?

Posted on: 24 Jun 2011

ഡോ. സി.എസ്.ചന്ദ്രിക




ഇവിടെ ഇപ്പോള്‍ ജീവിച്ചിരിക്കുന്ന മലയാളി പുരുഷന്‍മാര്‍, ഇരുപത്തൊന്നാം നൂറ്റാണ്ടിലെ രണ്ടാം ദശകത്തിലാണ് തങ്ങള്‍ ജീവിക്കുന്നതെന്ന് ഓര്‍ക്കണം. കേരളത്തിലെ സ്ത്രീകള്‍ക്ക് പല കാര്യങ്ങള്‍ക്കും പുറത്തിറങ്ങണം. ജോലിക്ക് പോകണം. നൈറ്റ് ഷിഫ്റ്റിലും ജോലി ചെയ്യണം.

ഒറ്റക്ക് യാത്ര ചെയ്താല്‍ ലൈംഗികാക്രമണം ഉറപ്പ് എന്ന സംഘര്‍ഷം കൊണ്ടോ, സൗകര്യപ്രദമായി യാത്ര ചെയ്യാം എന്ന തോന്നല്‍ കൊണ്ടോ അടുത്ത സുഹൃത്തുക്കളുടെ കൂടെ അതുമല്ലെങ്കില്‍ റേപ്പ് ചെയ്യില്ല എന്നുറപ്പുള്ള ഏതെങ്കിലും ഒരു പുരുഷന്റേയോ ഒരു കൂട്ടം പുരുഷന്‍മാരുടേയോ കൂടെ യാത്ര ചെയ്യേണ്ടി വരും. അങ്ങനെ സമയത്തിന് എത്തിച്ചേരണമെണമെന്ന് ആഗ്രഹിക്കുന്ന സ്ഥലങ്ങളിലെത്തണം. കഴിഞ്ഞ ദിവസം, കൊച്ചിയില്‍ തസ്‌നിബാനു നേരിട്ട അക്രമം, പെണ്‍ശരീരത്തെ കേന്ദ്രീകരിച്ച് രൂപപ്പെടുത്തി ശക്തമായി നിലനിര്‍ത്തിയിട്ടുള്ള ലൈംഗിക സദാചാര സംരക്ഷണ കൃത്യനിര്‍വ്വഹണത്തിന്റേതാണെന്ന് എല്ലാവര്‍ക്കുമറിയാം.

സാമൂഹ്യ പൊതുസമ്മതിയുള്ള ഇത്തരം കൃത്യനിര്‍വ്വഹണം കൊച്ചിയില്‍ തസ്‌നിബാനുവിനു നേര്‍ക്ക് നടത്തിയത് നാട്ടുകാരായ, മദ്യപിച്ച ചില പുരുഷന്‍മാരോ ഓട്ടോറിക്ഷാ ഡ്രൈവറോ ആണെങ്കില്‍ മറ്റൊരിടത്ത് ഇതേ പണി ചെയ്യുന്നത് സ്ഥാനമാനങ്ങള്‍ സ്ഥാപിച്ചെടുത്ത ചില പാര്‍ട്ടി രാഷ്ട്രീയക്കാരോ സാംസ്‌കാരിക പ്രവര്‍ത്തകനോ, സാഹിത്യനിരൂപകനോ ഇടത്തരം ബുദ്ധിജീവിയോ വിപുലമായ ജനാഭിപ്രായരൂപീകരണശേഷിയുള്ള മാധ്യമപ്രവര്‍ത്തകനോ പോലീസോ സര്‍ക്കാരോ കോടതിയോ ഒക്കെയാണെന്ന് നേരത്തേ നടന്നതും തുടര്‍ന്നുകൊണ്ടിരിക്കുന്നതുമായ ഒരുപാട് സംഭവങ്ങള്‍ നോക്കിയാല്‍ ആര്‍ക്കും മനസ്സിലാക്കാം.

സൗഹൃദബന്ധങ്ങളായാലും പ്രണയബന്ധങ്ങളായാലും ആണ്‍ പെണ്‍ ബന്ധങ്ങള്‍ക്ക് (ഒപ്പം ലെസ്ബിയന്‍, ഗേ ബന്ധങ്ങളും) ഇനിയെങ്കിലും കേരളത്തില്‍ അടിയന്തരമായി പൊതുദൃശ്യത ഉണ്ടാകണം. കോളേജ് വിദ്യാഭ്യാസകാലത്ത് കാമ്പസിനുള്ളിലാണ് പരസ്യമായി ആണ്‍പെണ്‍സൗഹൃദങ്ങള്‍ക്കും പ്രണയങ്ങള്‍ക്കും ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഒരുമിച്ചുള്ള പല തരം രാഷ്ട്രീയ സാംസ്‌ക്കാരിക പ്രവര്‍ത്തനങ്ങള്‍ക്കും ഇടപഴകലുകള്‍ക്കും കുറച്ചെങ്കിലും സാധ്യതകിട്ടുന്നത്. അതു കഴിഞ്ഞാല്‍ അത്തരം സൗഹൃദങ്ങളും അടുത്തിടപഴകലുകളും സമ്പൂര്‍ണ്ണമായും അടഞ്ഞുപോകുന്ന കുടുംബ സാമൂഹ്യസാഹചര്യമാണിവിടെ ശക്തമായി നില്‍ക്കുന്നത്. വിവാഹത്തോടെ സ്ത്രീയുടെ ജീവിതത്തില്‍ ആണ്‍സൗഹൃദങ്ങള്‍ക്കുള്ള മുഴുവന്‍ സാധ്യതയും ഇല്ലാതാകുന്നു.

പുരുഷന് പുറംസഞ്ചാരങ്ങളുടെ ലോകമുള്ളതുകൊണ്ട് സ്ത്രീസൗഹൃദങ്ങളുടെ തുടര്‍ച്ച പല വിധത്തിലും സാധ്യവുമാണ്. എങ്കിലും 'വിവാഹസദാചാരവും' 'ദാമ്പത്യ സമവാക്യങ്ങളും' പരിപാലിക്കാന്‍ വേണ്ടി അത്തരത്തിലുള്ള സൗഹൃദങ്ങളെ തന്ത്രപൂര്‍വ്വം കൈകാര്യം ചെയ്യുകയാണ് പതിവ്. വിവാഹത്തിനു പുറത്തുള്ള എല്ലാ തരം ആണ്‍പെണ്‍ ബന്ധങ്ങളും ആശയവിനിമയങ്ങളും ഭീഷണമായി നിരീക്ഷിക്കപ്പെടുകയാണിവിടെ. അതുകൊണ്ട് തൊഴില്‍സഥലത്തോ പ്രസ്ഥാനങ്ങളിലോ സംഘടനകളിലോ സ്ത്രീകളും പുരുഷന്‍മാരും പരസ്യമായി ഇത്തരം സൗഹൃദങ്ങള്‍ക്ക് അധികം നിന്നുകൊടുക്കാറില്ല. മറിച്ച്, 'മാന്യ'സദാചാരത്തിന്റെ പങ്കു പറ്റി അറിഞ്ഞും അറിയാതേയും അതിന്റെ സംരക്ഷകരായി മാറിത്തീരും.

എന്നാലും മനുഷ്യരല്ലേ! സൗഹൃദങ്ങളുടെ സ്ത്രീപുരുഷ ലോകവും പരസ്പര പിന്തുണയും സഹായങ്ങളും പങ്കുവെയ്ക്കലുകളും ആകര്‍ഷണങ്ങളും ഉണ്ടായിപ്പോകും. ഇതെല്ലാം തടസ്സപ്പെടുന്ന ഒരു സമൂഹം അടഞ്ഞതാണ്, ഇരുണ്ടതാണ്, അസന്തുഷ്ടമാണ്, സംശയദൃഷ്ടിയുള്ളതാണ്, അക്രമാസക്തമാണ്. ഇതിന്റെയെല്ലാം മൂര്‍ത്തരൂപമാണിപ്പോള്‍ കേരളം. ഈ അഴുകിപ്പോയ സമൂഹത്തില്‍ തീര്‍ത്തും അസന്തുഷ്ടരായി, പരസ്യമായി സൗഹൃദം പോലും പങ്കുവെക്കാന്‍ ധൈര്യപ്പെടാതെ, നിര്‍ബ്ബന്ധിതമായ അകല്‍ച്ചയോടെ, രഹസ്യ അറകളിലടയ്ക്കപ്പെട്ട്, സ്വാതന്ത്ര്യമില്ലാതെ ജീവിതാനന്ദങ്ങള്‍ നഷ്ടപ്പെട്ടു പോകുന്ന ജീര്‍ണ്ണസദാചാരത്തിന്റെ ആഗോളപ്രദര്‍ശനമാതൃകയായിരിക്കുന്നു മലയാളി.

യുവഫെമിനിസ്റ്റായ സീന കോയമ്പത്തുരില്‍ നിന്ന് കഴിഞ്ഞ ദിവസം എന്നെ ഫോണില്‍ വിളിച്ച് തസ്‌നിബാനുവിന്റെ കാര്യത്തില്‍ ചെയ്യാന്‍ ആഗ്രഹിക്കുന്ന കാര്യങ്ങളെക്കുറിച്ച് പറഞ്ഞതിനു ശേഷം ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുന്ന 'രതിനിര്‍വ്വേദം' സിനിമ കാണാന്‍ പോകുന്ന സ്ത്രീകള്‍ ആക്രമിക്കപ്പെടുന്നു എന്ന വിവരങ്ങള്‍ പങ്കുവെച്ചു. തല്‍ക്കാലം ഒറ്റയ്ക്ക് പോകരുതെന്നും സംഘമായി സ്ത്രീകള്‍ രതിനിര്‍വ്വേദം കാണാന്‍ പോകണമെന്നുമായിരുന്നു എന്റെ പ്രതികരണം.

രതി പുരുഷനു മാത്രം കാണാനും ആസ്വദിക്കാനുമുളളതാണെന്ന ധാര്‍ഷ്ട്യവും അധികാരപ്രയോഗങ്ങളും പരസ്യമായി ചോദ്യം ചെയ്യപ്പെടണം. രതിനിര്‍വ്വേദം എന്ന സിനിമയെ പ്രൊമോട്ട് ചെയ്യാനല്ല മറിച്ച്, സ്ത്രീകള്‍ക്ക് സിനിമാതിയേറ്ററില്‍ ഒറ്റക്കോ കൂട്ടായോ പോയിരുന്ന് സ്വസ്ഥമായി രതിനിര്‍വ്വേദം പോലുള്ള സിനിമകള്‍ കാണാനും അതിനെക്കുറിച്ച് പരസ്യമായി അഭിപ്രായങ്ങള്‍ പറയാനും കഴിയുന്ന സമൂഹത്തിനാണ് ലൈംഗികമായും ആത്മീയമായും ഉയര്‍ന്ന ആരോഗ്യവും സൗന്ദര്യാത്മകതയും ഉണ്ടാവുക. ഈ ബാലപാഠം മലയാളി പുരുഷന്‍മാരെ പ്രകോപിപ്പിച്ച് തന്നെ പഠിപ്പിക്കണം.

അതിനാല്‍ സ്ത്രീകള്‍ പരസ്യമായി രതിനിര്‍വ്വേദം കാണാന്‍ പോകുന്നത് ഒരു വലിയ രാഷ്ട്രീയസമരമാണ്. അങ്ങനെ പോകുന്ന സ്ത്രീകളോടൊപ്പം, അവരുടെ പുരുഷസുഹൃത്തുക്കളും കൂടി പരസ്യമായി പോകാന്‍ തയ്യാറാണെങ്കില്‍ ജീര്‍ണ്ണിച്ച അധീശ ലൈംഗികസദാചാരത്തെ എതിര്‍ത്തുകൊണ്ട് സ്ത്രീകളുടെ സ്വാതന്ത്ര്യത്തിനു വേണ്ടി പുരുഷന്‍മാര്‍ ചെയ്യുന്ന രാഷ്ട്രീയപ്രവര്‍ത്തനങ്ങളിലൊന്നായി അതു കണക്കാക്കപ്പെടും.

തുറന്ന സ്ത്രീപുരുഷസൗഹൃദബന്ധങ്ങള്‍, പ്രണയബന്ധങ്ങള്‍ മലയാളിസമൂഹത്തിന് തീര്‍ത്തും അസാധ്യമാണോ? അതെ എന്നാണ് എല്ലാവരും പറയാന്‍ പോകുന്ന ഉത്തരമെങ്കില്‍ ഇത്തരം ആക്രമണങ്ങള്‍ ആപത്തുകളുടെ രൂപത്തില്‍ നമ്മെ ജീവിതകാലം മുഴുവന്‍ പിന്തുടര്‍ന്നുകൊണ്ടിരിക്കും എന്നതാണതിന്റെ ദുരന്തം.

ഓരോ ദിവസവും ഇരുപത്തിനാലു മണിക്കൂറും മോറല്‍ പോലീസിംഗിന്റെ ആക്രമണങ്ങളെ ഭയന്നുകൊണ്ടും അനുഭവിച്ചുകൊണ്ടും ആകെയുള്ള ഒരു ജീവിതം മുഴുവന്‍ ജീവിച്ചുതീര്‍ക്കേണ്ടതുണ്ടോ? പരദൂഷണകഥകളില്‍ രമിച്ച് തിമിര്‍ക്കുന്ന ആളുകളും മഞ്ഞപത്രങ്ങളും ഒളിക്യാമറകളും പിറകെയുണ്ടാകുമെന്ന് ഭയന്നുള്ള ഒരു ജീവിതത്തിന് എന്തു സമാധാനമാണുള്ളത്? അതില്‍ നിന്ന് ഓടിയൊളിക്കാന്‍, ശ്വാസം മുട്ടി മരിക്കാനായി ഏത് അതീവരഹസ്യങ്ങളുടെ ഇരുട്ടറകളിലാണ് അഭയം തേടുക? നിങ്ങളുടെ സ്ത്രീ സുഹൃത്തിന്റെ അല്ലെങ്കില്‍ ആണ്‍സുഹൃത്തിന്റെ കൂടെ പരസ്യമായി സിനിമാ തിയേറ്ററില്‍ പോയി ഒരു സിനിമ കണ്ടാല്‍, ബസ്സിലോ ട്രെയിനിലോ ഒരു സീറ്റിലിരുന്ന് യാത്രചെയ്താല്‍ ലൈംഗികസദാചാരം നിങ്ങളെ പ്രതിക്കൂട്ടിലാക്കുമെന്നു വന്നാല്‍, സാമൂഹ്യജീവിതത്തിലെ 'മാന്യത'യും കുടുംബജീവിതത്തിന്റെ 'ഭദ്രത'യും തകരുമെന്നു വന്നാല്‍ ആ സമൂഹവും ആ കുടുംബവും ശരിയല്ല എന്ന യാഥാര്‍ത്ഥ്യത്തെയല്ലേ ധീരമായി അഭിമുഖീകരിക്കേണ്ടത്?

നിങ്ങളുടെ സുഹത്തുക്കള്‍ക്കും നിങ്ങള്‍ പ്രണയിക്കുന്ന പുരുഷനും, സ്ത്രീക്കും സാമൂഹ്യമായ ഇടങ്ങളില്ലെങ്കില്‍ തുടര്‍ന്നു വരുന്ന തലമുറകള്‍ക്ക് നിങ്ങളെക്കൊണ്ടെന്തു പ്രയോജനം? അക്രമാസക്തമായ സദാചാര പോലീസിംഗിംനു വഴങ്ങി നിശ്ശബ്ദമായി നില്ക്കുമ്പോള്‍ ചെയ്യുന്നത് സ്വന്തം മകളേയും മറ്റു പെണ്‍കുട്ടികളേയും തസ്‌നിബാനു നേരിട്ട അതേ ദൂരന്തത്തിലേക്ക് നിഷ്‌ക്കരുണം എടുത്തെറിയുകയാണ്.

ആദ്യം കുടുംബങ്ങളില്‍ തുറന്ന ബന്ധത്തിന്റെ ശുദ്ധവായു കയറ്റി വിടാന്‍ മലയാളികള്‍ തയ്യാറാകണം. വീട്ടിലുള്ളവരെക്കൂടി നമ്മുടെ തുറന്ന സൗഹൃദസംഘത്തിലെ അംഗങ്ങളാക്കാന്‍ ശ്രമിക്കണം. ഭാര്യയും ഭര്‍ത്താവും അമ്മയും അച്ഛനും മകളും മകനും നമ്മുടെ സ്ത്രീസുഹൃത്തുക്കള്‍, പുരുഷസുഹൃത്തുക്കള്‍ ആരാണെന്നറിയുന്നതില്‍പ്പരം ആശ്വാസകരമായ ജീവിതം ഈ ലോകത്ത് മറ്റൊന്നില്ല. വിവാഹേതരപ്രണയമാണെങ്കില്‍പ്പോലും അത്തരം തുറന്ന പങ്കുവെയ്‌ലുകള്‍ക്കുള്ള ഇടം കുടുംബങ്ങളില്‍ തീര്‍ത്തും അസാധ്യമല്ല. ഇത്തരം സുതാര്യമായ, സ്‌നേഹത്തിന്റേയും വിശ്വാസത്തിന്റേയും ബലത്തിലുള്ള കുടുംബങ്ങള്‍ മാത്രമാണ് യഥാര്‍ത്ഥത്തില്‍ ഇവിടെ ഭദ്രമായി നിലനില്‍ക്കുക. സമൂഹവും.

സ്ത്രീവിമോചനത്തേയും ജനാധിപത്യസമൂഹത്തേയും കുടുംബബന്ധങ്ങളേയും സ്ത്രീപുരുഷ സൗഹൃദങ്ങളേയും പ്രണയബന്ധങ്ങളേയും സംബന്ധിച്ച എന്റെ ഫെമിനിസ്റ്റ് രാഷ്ട്രീയ നിലപാടും പ്രായോഗിക വിചാരങ്ങളുമാണിത്. തുറന്ന ജീവിതം കൊണ്ട് വലിയ സ്വാതന്ത്ര്യവും സന്തോഷങ്ങളും നിര്‍ഭയതയും അനുഭവിക്കാന്‍ കഴിയും എന്ന് വിശ്വസിക്കുന്ന ഒരു കഥാകാരിയുടെ സര്‍ഗ്ഗാത്മകവും ആത്മീയവുമായ സൗന്ദര്യാന്വേഷണങ്ങളുടേയും അനുഭവങ്ങളുടേയും ഭാഗമായിട്ടുകൂടിയാണ് ഞാനീ കാഴ്ചപ്പാടുകള്‍ മുന്നോട്ടു വെയ്ക്കുന്നത്.

Saturday, 14 May 2011

sheela khannas justice

Child panel head says priest to decide if child needs nutrition, kicks up row
Himanshi Dhawan, TNN, Feb 9, 2011, 03.45am IST
NEW DELHI: "My suggestion is to appoint a Brahmin priest in each of these centres and require the priest to verify the horoscope of every child brought to the centre. After studying a child's horoscope if the priest is of the opinion that the child will grow into a good citizen of this country, it must be provided treatment at the centre. For the rest, I would say, let us leave them to their fate..."

This statement allegedly made by Madhya Pradesh's child rights panel chief Justice Sheela Khanna to tackle malnutrition has raised the hackles of activists. They have demanded that the National Commission for Protection of Child Rights (NCPCR) take action against Khanna. NCPCR chairperson Shanta Sinha has written to the state commission asking for a response adding that if true the remarks were "obnoxious" and flouts child rights.

Condemning the blatantly casteist remark, centre for child rights co-director Bharti Ali said, "It is not about sensationalizing it as a dalit issue (which of course it is), but to also look at how the state commissions for child rights are set up and whether its members are really capable of protecting children's rights."


Ads by Google
Dubai Coupons1 ridiculously huge coupon a day. Get 50-90% Off Dubai's best! www.GROUPON.ae/DubaiIndia ImmigrationWorld's Leading Immigration Experts Fast, Friendly, Free Advice GlobalVisas.com/India_Immigration
Incidentally, 60% of MP's children are malnourished while 12% are severely malnourished and in dire need of immediate care. The controversial remarks were allegedly made during a conversation between Khanna and activists from Asian Human Rights Commission (AHRC) in a closed door meeting on nutrition.

Khanna has subsequently denied making any such statement, and has written to AHRC for a retraction. When contacted by TOI she said, "I would never have made such foolish and absurd statements. I think there was some misunderstanding."

The AHRC report quotes the former judge as saying, "Nutrition Rehabilitation Centres is not a solution for the millions of malnourished children. But now that the centres are there we must effectively use them. My suggestion is to appoint a Brahmin priest in each of these centres and require the priest to verify the horoscope of every child brought to the centre. After studying a child's horoscope if the priest is of the opinion that the child will grow in to a good citizen of this country, it must be provided treatment at the centre. For the rest, I would say, let us leave them to their fate...if not where do we stop?...We cannot spend government money like this..."

Bijo Francis from ACHR's South Asia desk said the statement was made during a conversation and was not a written statement or an official order
courtesy - Times of india
http://articles.timesofindia.indiatimes.com/2011-02-09/india/28545095_1_child-rights-shanta-sinha-priest - feb -9 -2011