Saturday 17 December 2011

കിളിരൂര്‍ ഫയല്‍ പൂഴ്ത്തല്‍ കേസ് എഴുതിത്തള്ളണമെന്ന് പോലീസ്

കിളിരൂര്‍ ഫയല്‍ പൂഴ്ത്തല്‍ കേസ് എഴുതിത്തള്ളണമെന്ന് പോലീസ്
Posted on: 22 Feb 2011

തിരുവനന്തപുരം: ആരോഗ്യമന്ത്രി പി.കെ.ശ്രീമതിയടക്കമുള്ളവര്‍ ചേര്‍ന്ന് സെക്രട്ടേറിയറ്റിലുണ്ടായിരുന്ന കിളിരൂര്‍ ഫയല്‍ പൂഴ്ത്തിയെന്ന കേസ് എഴുതിത്തള്ളണമെന്ന് പോലീസ്. തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേട്ട്-മൂന്ന് കോടതിയിലാണ് കന്‍േറാണ്‍മെന്‍റ് പോലീസ് രണ്ടാംതവണയും ഇക്കാര്യമാവശ്യപ്പെട്ടത്. നേരത്തെ പോലീസിന്റെ ആവശ്യം കോടതി തള്ളിയിരുന്നു. തുടരന്വേഷണത്തിനും ഉത്തരവിട്ടിരുന്നു. ഫയലുകള്‍ മോഷ്ടിക്കപ്പെട്ടൂവെന്ന ആരോപണം വസ്തുതകള്‍ക്ക് നിരക്കുന്നതല്ലെന്ന് തുടരന്വേഷണത്തിലും ബോധ്യപ്പെട്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കഴിഞ്ഞദിവസം പോലീസ് വീണ്ടും കോടതിയെ സമീപിച്ചത്. പോലീസ് റിപ്പോര്‍ട്ട് കോടതി പിന്നീട് പരിഗണിക്കും.

പത്ര-ദൃശ്യമാധ്യമങ്ങളില്‍ വന്ന കഴമ്പില്ലാത്ത വാര്‍ത്തകളെമാത്രം അടിസ്ഥാനമാക്കിയാണ് പരാതിക്കാരനായ അഡ്വ. നെയ്യാറ്റിന്‍കര പി.നാഗരാജിന്റെ ആരോപണങ്ങളെന്ന് പോലീസ് പറയുന്നു. കിളിരൂരിലെ ശാരി എസ്. നായരുടെ ദുരൂഹമരണം സി.ബി.ഐ. അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി കേന്ദ്രത്തിനെഴുതിയ കത്ത്, തുടര്‍ന്നുള്ള ഓര്‍മപ്പെടുത്തലുകള്‍, ശാരിയുടെ അച്ഛന്‍ മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ച നിവേദനം എന്നിവ അടങ്ങിയ ഫയല്‍ പൂഴ്ത്തിയെന്നാണ് നാഗരാജിന്റെ ഹര്‍ജിയില്‍ ആരോപിച്ചിരുന്നത്.

എന്നാല്‍ ഈ രേഖകളുടെ പകര്‍പ്പുകള്‍ ആഭ്യന്തരവകുപ്പിലുണ്ടെന്ന് പോലീസ് പറയുന്നു. യഥാര്‍ഥ രേഖകള്‍ കേന്ദ്ര ആഭ്യന്തരമന്ത്രിക്ക് അയച്ചിട്ടുണ്ട്. സ്മാര്‍ട്ട്‌സിറ്റി ഫയലുകള്‍ കാണാതായി എന്ന ആരോപണവും ശരിയല്ലെന്ന് പോലീസ് കോടതിയെ അറിയിച്ചു.
ആരോഗ്യമന്ത്രി പി.കെ.ശ്രീമതി, രണ്ട് മന്ത്രിപുത്രന്മാര്‍, മുഖ്യമന്ത്രിയുടെ മുന്‍ പൊളിറ്റിക്കല്‍ സെക്രട്ടറിയും രാജ്യസഭാംഗവുമായ കെ.എന്‍.ബാലഗോപാല്‍, മുഖ്യമന്ത്രിയുടെ മുന്‍ പ്രൈവറ്റ് സെക്രട്ടറി എസ്. രാജേന്ദ്രന്‍, കവിയൂര്‍ കേസിലെ പ്രതി ലതാനായര്‍ എന്നിവര്‍ക്കെതിരെയാണ് ഫയല്‍ മോഷണം ആരോപിച്ചിരുന്നത്.

Friday 16 December 2011

പിണറായി കോടതിയലക്ഷ്യം

തിരുവനന്തപുരം: കോടതിയലക്ഷ്യ ഹര്‍ജിയില്‍ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെതിരെ അന്വേഷണം തുടങ്ങാന്‍ തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാംക്ലാസ്‌ മജിസ്‌ട്രേട്ട്‌ ഫിലിപ്‌ തോമസ്‌ ഉത്തരവിട്ടു.

മജിസ്‌ട്രേട്ടിനെതിരെ പിണറായി നടത്തിയ പരാമര്‍ശങ്ങള്‍ കോടതിയലക്ഷ്യമാണെന്ന്‌ പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടെന്ന്‌ കോടതി പറഞ്ഞു. അന്വേഷണം നേരിടാന്‍ ഏപ്രില്‍ 22ന്‌ പിണറായി കോടതിയില്‍ നേരിട്ട്‌ ഹാജരാകണമെന്ന്‌ മജിസ്‌ട്രേട്ട്‌ നിര്‍ദ്ദേശിച്ചു.

കിളിരൂര്‍ പീഡനക്കേസിലെ ഫയല്‍ പൂഴ്‌ത്തല്‍ ആരോപണത്തില്‍ ആരോഗ്യമന്ത്രി പികെ ശ്രീമതി ഉള്‍പ്പെടെ ആറുപേര്‍ക്കെതിരെ കേസ്‌ രജിസ്റ്റര്‍ ചെയ്യാന്‍ ഉത്തരവിട്ട മജിസ്‌ട്രേട്ടിനെതിരെ പിണറായി നടത്തിയ പരാമര്‍ശങ്ങള്‍ മാന്യമല്ലെന്ന്‌ കോടതി അഭിപ്രായപ്പെട്ടു.

അന്വേഷണത്തിന്‌ ഉത്തരവിട്ട മജിസ്‌ട്രേട്ടിന്‌ സാമാന്യ ബോധമില്ല. ആര്‍ക്കും റാഞ്ചാന്‍ പറ്റുന്ന സംവിധാനമായി കോടതികള്‍ മാറരുത്‌- എന്നിങ്ങനെയാണ്‌ അന്ന്‌ പിണറായി കോടതിയ്‌ക്കും മജിസ്‌ട്രേട്ടിനും എതിരെ പരാമര്‍ശം നടത്തിയത്‌.

പിണറായി കോടതിയലക്ഷ്യം നടത്തിയെന്നാരോപിച്ച്‌ നെയ്യാറ്റിന്‍കര പി നാഗരാജാണ്‌ ഹര്‍ജി നല്‍കിയത്‌. 2008 ഡിസംബര്‍ 10നാണ്‌ ആരോഗ്യമന്ത്രിയ്‌ക്കെതിരെ അന്വേഷണത്തിന്‌ മജിസ്‌ട്രേട്ട്‌ കോടതി ഉത്തരവിട്ടത്‌. ഡിസംബര്‍ 13ന്‌ കണ്ണൂര്‍ സ്‌റ്റേഡിയം കോര്‍ണറില്‍ നടന്ന ഒരു പരിപാടിയ്‌ക്കിടെയാണ്‌ പിണറായി വിവാദ പരാമര്‍ശങ്ങല്‍ നടത്തിയത്‌.
[

കിളിരൂര്‍ ഫയല്‍ പൂഴ്ത്തല്‍ കേസ്: കോടതിയില്‍ സര്‍ക്കാരിന് മൗനം

കിളിരൂര്‍ ഫയല്‍ പൂഴ്ത്തല്‍ കേസ്: കോടതിയില്‍ സര്‍ക്കാരിന് മൗനം
Posted on: 19 Jan 2011


തിരുവനന്തപുരം: കിളിരൂരിലെ ശാരി.എസ്.നായരുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് സെക്രട്ടേറിയറ്റിലുണ്ടായിരുന്ന ഫയലുകള്‍ പൂഴ്ത്തിയെന്ന കേസ് കോടതി പരിഗണിച്ചപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ മൗനം പാലിച്ചു.

ആരോഗ്യമന്ത്രി പി.കെ.ശ്രീമതി, രണ്ട് മന്ത്രിപുത്രന്മാര്‍, മുഖ്യമന്ത്രിയുടെ മുന്‍ പൊളിറ്റിക്കല്‍ സെക്രട്ടറിയും ഇപ്പോള്‍ രാജ്യസഭാംഗവുമായ കെ.എന്‍. ബാലഗോപാല്‍, മുഖ്യമന്ത്രിയുടെ മുന്‍ പ്രൈവറ്റ് സെക്രട്ടറി എസ്. രാജേന്ദ്രന്‍, കിളിരൂര്‍ കേസിലെ പ്രതി ലതാനായര്‍ എന്നിവര്‍ പ്രതിപ്പട്ടികയിലുള്ള കേസിലാണ് സര്‍ക്കാരിന്റെ മൗനം.

ഫയല്‍ പൂഴ്ത്തല്‍ കേസിന്റെ തുടരന്വേഷണ റിപ്പോര്‍ട്ടിന് വേണ്ടിയാണ് കേസ് കോടതി പരിഗണിച്ചത്. ചൊവ്വാഴ്ച കേസ് വിളിച്ചപ്പോള്‍ തുടരന്വേഷണ റിപ്പോര്‍ട്ട് കന്‍േറാണ്‍മെന്റ് പോലീസ് കോടതിയില്‍ സമര്‍പ്പിച്ചില്ല. അന്വേഷണ ഉദ്യോഗസ്ഥനോ, പ്രതിനിധിയോ കോടതിയിലെത്തിയതുമില്ല. പ്രോസിക്യൂഷന്‍ സഹായിയായ കന്‍േറാണ്‍മെന്റ് എ.എസ്.ഐ. മോഹന്‍ കോടതിയില്‍നിന്ന് ഇറങ്ങിപ്പോയി. കോടതിയിലുണ്ടായിരുന്ന സര്‍ക്കാര്‍ അഭിഭാഷകന്‍ കെ. ബാലചന്ദ്രമേനോന്‍ എഴുന്നേറ്റില്ല. റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കൂടുതല്‍ സമയം അനുവദിക്കണമെന്ന് ആവശ്യപ്പെടാന്‍ പോലും സര്‍ക്കാര്‍ അഭിഭാഷകന്‍ തയ്യാറായില്ല.

മാര്‍ച്ച് 30ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേട്ട് എഫ്.അഷിദ നിര്‍ദേശം നല്‍കി.

കിളിരൂര്‍ കേസ് സി.ബി.ഐ. അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി കേന്ദ്രത്തിനെഴുതിയ കത്ത്, ശാരിയുടെ അച്ഛന്‍ മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ച നിവേദനം തുടങ്ങിയവ ഉള്‍ക്കൊള്ളുന്ന ഫയലാണ് അപ്രത്യക്ഷമായത്. മന്ത്രി ശ്രീമതിയടക്കമുള്ളവര്‍ ചേര്‍ന്ന് ഫയല്‍ മുക്കിയെന്നാണ് ആരോപണം.

ഫയല്‍ സെക്രട്ടേറിയറ്റില്‍ തന്നെയുണ്ടെന്നും കേസ് എഴുതിത്തള്ളണമെന്നും കന്‍േറാണ്‍മെന്റ് പോലീസ് നേരത്തെ കോടതിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, അന്വേഷണത്തിലെ പോരായ്മകള്‍ ചൂണ്ടിക്കാട്ടി കോടതി ആവശ്യം നിരസിച്ചു. കഴിഞ്ഞ നവംബര്‍ 20ന് തുടരന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു.